Saturday, March 21, 2020

ലോകം, ഏകാന്തമാകുമ്പോള്‍.



              ലോകം പ്രതിരോധത്തിന്റെ വഴിതേടുകയാണ്. പരിഹാരത്തിന്റെ ആത്മാവ് തിരയുകയാണ്. ആതുരാലയമായമാകുന്ന ഭൂമിയുടെ വേദനിക്കുന്ന മുറിപ്പാടുകളില്‍ പുരട്ടാന്‍ മരുന്നില്ലാതെ ആധുനിക ലോകം കൈമലര്‍ത്തുന്നു. വുഹാനിലെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഡിസംബറിലെ രണ്ടാം വാരത്തിലായിരുന്നു ഈ സൂക്ഷമാണുവിന്റെ പ്രയാണമാരംഭിക്കുന്നത്. മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിന്റെ കണ്ണികളെ പിഴുതെറിഞ്ഞാണ് നോവല്‍ കൊറോണ എന്ന വൈറസ് യാത്രയാരംഭിച്ചത്. ശ്വാസനാളങ്ങളില്‍ പിടിമുറുക്കിയപ്പോള്‍ ലോകം വീര്‍പ്പുമുട്ടി. പിന്മാറാതെ അതിരുകള്‍ കടന്ന് പറക്കുന്നതിനിടയില്‍ ലോകം നല്‍കിയ പുതിയ പേരാണ് കോവിഡ് 19.  മരണത്തിന്റെയും രോഗബാധിതരുടെയും കണക്കുകള്‍ പെരുകുമ്പോള്‍ അതിന്റെ സഞ്ചാര പഥങ്ങളില്‍ സകല ബിംബങ്ങളും മാറ്റിമറിക്കപ്പെടുകയാണ്.

കണ്ണിയറ്റു പോകാതെ അണിയണിയായി ഒരുമിക്കാനുള്ള ആഹ്വാനങ്ങളെല്ലാം തിരുത്തിക്കഴിഞ്ഞു. ചങ്ങലകളുടെ കണ്ണികള്‍ വിളക്കിച്ചേര്‍ത്തവര്‍ തന്നെ അവ പിഴുതെറിയാന്‍ ആവര്‍ത്തിച്ചു. ആരാധനാലയങ്ങളുടെ വാതിലുകളെല്ലാം കൊട്ടിയടക്കപ്പെട്ടു. ഓരോരുത്തരും അവനവന്റെ മുറികളിലേക്ക് ചേക്കേറി. പട്ടണങ്ങളില്‍ പറന്നിറങ്ങിയവര്‍ ഗ്രമങ്ങളില്‍ തിരിച്ചെത്തിയപ്പോള്‍ ഗ്രാമീണര്‍ അലോസരപ്പെട്ടു. മഹാനഗരങ്ങള്‍ സൃഷ്ടിച്ച മഹാമാരികളുടെ വാഹകരാണ് നിങ്ങള്‍ എന്നവര്‍ പിറുപിറുത്തു. ഒട്ടും ദൂരമില്ലാതായ ലോകത്തിന്റെ ഓരോ കോണിലും കോവിഡ് സ്ഥാനമുറപ്പിച്ചു. സൈ്വര്യവിഹാത്തിനായി വിമാനങ്ങളിലൂടെ നക്ഷത്രസൗകര്യങ്ങളാണ് വൈറസുകള്‍ക്ക് ലഭിച്ചതെങ്കിലും ഇന്ന് ഈ മഹാമാരിയെ ചെറുക്കാനുള്ള തയ്യാറെടുപ്പിലാണ് നമ്മള്‍. ഭീതിയും ആശങ്കയും വേണ്ടെന്നും ജാഗ്രതയാണ് ആവശ്യമെന്നും ഭരണകൂടങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നു.

ശാസ്ത്രത്തിന്റെ വിധിന്യായങ്ങള്‍ക്കായി ലോകം കാത് കൂര്‍പ്പിച്ചിരിക്കുകയാണ്. നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഗൗരവത്തോടെ സ്വീകരിക്കുന്നു.
ശാസ്ത്ര നിര്‍ദ്ദേശങ്ങള്‍  പണ്ഡിതനും, പാമരനും, ഭരണാധികാരിയും, പുരോഹിതനും എല്ലാം ഒരേമനസ്സോടെ കാതോര്‍ത്തിരിക്കുന്നു. ഈ മഹാവ്യാധിയുടെ ഓര്‍മ്മകള്‍ അവസാനിക്കുന്നത് വരെയെങ്കിലും; ജാതിയും മതവും വര്‍ഗ്ഗവും വര്‍ണ്ണവുമെല്ലാം മൗനത്തിന്റെ ഇടവേളയൊരുക്കുന്നു.

തീവ്രമായ മുന്നൊരുക്കത്തോടെയാണ്‌ എല്ലാ രാജ്യങ്ങളും ആ രാജ്യക്കാരും ഈ പകര്‍ച്ചവ്യാധിയെ നേരിടാന്‍ തയ്യാറായിരിക്കന്നത്. കൂടിച്ചേരലുകളില്ലാത്ത കൂട്ടായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഈ ആരോഗ്യപ്രവര്‍ത്തനങ്ങളുടെ കാതല്‍. രാജ്യാതിര്‍ത്തികള്‍ അടച്ചുകൊണ്ടിരിക്കുന്നു. സാമൂഹ്യമായ അകല്‍ച്ച  പാലിക്കുവാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് അറിയിക്കുന്നു. അതല്ലാതെ ഫലപ്രദമായ മറ്റൊരു വഴിയും ഇത് വ്യാപിക്കാതിരിക്കാന്‍ ഇല്ല എന്നതിനാല്‍ എല്ലാ പൗരന്മാരും ഈ അറിയിപ്പ് പാലിക്കാന്‍ ബാധ്യസ്ഥരാണ്. അല്‍പം ദിവസങ്ങളുടെ ഏകാന്തത (Isolation) ഒരു സമൂഹത്തിനോട് നാം നിറവേറ്റേണ്ട കടമയാണ്. സമൂഹ വ്യാപനം എന്ന മാരകമായ അവസ്ഥയെ ചെറുക്കാന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ ആദരവോടെ അനുവര്‍ത്തിക്കാന്‍ നമുക്കാവേണ്ടതുണ്ട്. 

'കോളറ' എന്ന രോഗത്തെ ആസ്പദമാക്കി നോര്‍വീജിയന്‍ കവിയായ ഹെന്‍ഡ്രിക് വെര്‍ഗ്ലാന്‍ഡ് (Henrik Arnold Thaulow Wergeland) രചിച്ച ' ദി ഇന്ത്യന്‍ കോളറ ' എന്ന നാടകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ലോകം മുഴുവന്‍
വ്യാപിച്ചു കിടക്കുന്ന ബ്രട്ടീഷ് കൊളോണിയലിസമാണ് ഈ പകര്‍ച്ചവ്യാധി
ലോകം മുഴുന്‍ പടരാന്‍ കാരണം എന്ന്  അദ്ദേഹം
ഈ നാടകത്തിലൂടെ വിര്‍ശിച്ചു. അധിനിവേശ ശക്തികളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടി 'വെര്‍ഗ്ലാന്‍ഡ് ' എന്ന കവി ഉന്നയിച്ച അത്തരം ചോദ്യങ്ങള്‍ പുനര്‍ജ്ജനിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഒരു പുതിയ നാടകക്കാരനോ കവിയോ എഴുത്തുകാരനോ ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു; എന്തുകൊണ്ടാണ് വുഹാനിലെ മാംസമാര്‍ക്കറ്റില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട ഈ മഹാമാരി ഇന്ന് ലോകത്തിന്റെ മുക്കിലും മൂലയിലും നാശം വിതച്ചുകൊണ്ടേയിരിക്കുന്നു എന്ന്. കാരണം, എന്നും ചോദ്യങ്ങള്‍ ഭയമില്ലാതെ ചോദിക്കാന്‍ ശീലിച്ചിട്ടുള്ളത് കലാകാരന്മാരാണല്ലോ.

ലോകം മുഴുവന്‍ അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന ഈ രോഗത്തെ ഇക്കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പാന്‍ഡമിക് വിഭാഗത്തിലുള്ള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. ലോകം മുഴുവനും പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രം പാന്‍ഡെമിക് (Pandemic)  എന്ന് വിളിക്കുന്നത്. 1817 മുതല്‍ 1824 വരെയുള്ള കാലഘട്ടത്തില്‍ പൊട്ടിപ്പുറപ്പെട്ട കോളറ ഒരു പാന്‍ഡെമിക് വിഭാഗത്തില്‍ പെടുന്ന പകര്‍ച്ചവ്യാധിയായിരുന്നു. ബംഗാളില്‍ നിന്ന് ആരംഭിച്ച ആദ്യഘട്ട കോളറ ഇന്തോനേഷ്യ, വിയറ്റ്‌നാം, തായ്താലാന്റ്, സിങ്കപ്പൂര്‍, മലേഷ്യ, ചൈന, കിഴക്കന്‍ ആഫ്രിക്ക, മെഡിറ്ററേനിയന്‍ തീരം തുടങ്ങീ നിരവധി ലോകരാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇന്ത്യയിലാകമാനം പടരുകയും 10,000 ബ്രട്ടീഷ് സൈനികരുടെയും അസംഖ്യം ഇന്ത്യക്കാരുടെയും
മരണകാരണമായി. 1829 - 51 കാലയളില്‍ ഉണ്ടായ രണ്ടാം കോളറ ലോകരാജ്യങ്ങളിലേക്ക് തന്നെ വ്യപിച്ചു. ഒരു ലക്ഷത്തിലധികം ആളുകല്‍ ഹങ്കറിയിലും, അന്‍പത്തിഅയ്യായിരത്തിലധികം ആളുകള്‍ ബ്രിട്ടന്‍, അയര്‍ലാന്റ് എന്നിവടങ്ങളിലും മരിച്ചു. കൂടാതെ റഷ്യ, അമേരിക്ക, ഫ്രാന്‍സ്, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചു. പിന്നീട് വിവിധ കാലങ്ങളില്‍ ഉണ്ടായ വ്യാപനം ലോകം ഏറെ ഭീതിയോടെയാണ് നേരിട്ടത്. 

നിലവിലുള്ള മറ്റൊരു പ്രധാന പാന്‍ഡെമിക് രോഗമാണ് മദ്ധ്യ പശ്ചി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഉല്‍ഭവിച്ച എച്ച്.ഐ.വിയും, എയിഡ്‌സും. ഫലപ്രദമായ വിദ്യാഭ്യാസവും മറ്റും കാരണത്താല്‍ രോഗബാധയുടെ നിരക്ക് കുറച്ചു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെങ്കിലും; ഇന്ത്യയില്‍ 2.11 ദശലക്ഷം ആളുകള്‍ എച്ച്.ഐ.വി ബാധിതരായി ഉണ്ട് എന്ന, ദേശീയ National AIDS Control Organisation  ന്റെ 2015 ലെ കണക്ക്    ഇത്തരം രോഗങ്ങളുടെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. 

ജനസമൂഹത്തെ മൊത്തമായി ബാധിക്കുന്ന രോഗാവസ്ഥകളെ എപ്പിഡെമിക് എന്നാണ് വിളിക്കുന്നത്. കോളറയെപ്പോലെ തന്നെ വസൂരി, ഇന്‍ഫ്‌ളുവന്‍സ, മലേറിയ, മഞ്ഞപ്പനി, ക്ഷയം, കുഷ്ടരോഗം, പ്ലേഗ്, എബോള, നിപ്പ തുടങ്ങിയ നിരവധി രോഗങ്ങളുടെ സംഹാര ശക്തി തിരിച്ചറഞ്ഞു തന്നെയായിരുന്നു മനുഷ്യരാശിയുടെ പ്രയാണവും. 

മലയാളിയുടെ പോയകാലത്തിന്റെ ആരോഗ്യ ചരിത്രം എത്രമാത്രം സങ്കീര്‍ണ്ണത നിറഞ്ഞതായിരുന്നു എന്നതിന്റെ ഒരു തിരിഞ്ഞു നോട്ടം ഈ മാഹാവ്യാധിയുടെ കാലത്ത് പ്രസക്തമാണ്. വൈദ്യശാസ്ത്രം വികസിച്ചിട്ടില്ലാത്ത പോയ കാലങ്ങളില്‍ മനുഷ്യന്‍ നേരിട്ട മാറാവ്യാധികളുടെ ദുരന്ത ചരിത്രം ഈ ആധുനിക യുഗത്തിലെ 'കൊറോണാ'കാലത്ത് ചേര്‍ത്തു വായിക്കാം. 

ജീവത നിലവാരത്തിലായാലും ആരോഗ്യ രംഗത്തും കേരളീയര്‍ ഏറെ മുന്നിലാണ് എന്നത് വസ്തുതയാണ്. വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതിയും ജനങ്ങളുടെ ശരിയായ ഇടപെടലുകളും സര്‍ക്കാരുകളുടെ കാലാനുസൃതവും നൂതനവും അനിവാര്യവുമായ പ്രവര്‍ത്തനങ്ങളും എല്ലാം തന്നെ മലയാളിയുടെ ആരോഗ്യ രംഗം കരുത്തുള്ളതാക്കി. 

എന്നാല്‍ ഒരു കാലത്ത് നാം തൂത്തെറിഞ്ഞ കോളറ കഴിഞ്ഞ വര്‍ഷങ്ങളില്‍ വീണ്ടും തിരിച്ചെത്തിയതും മറ്റും ഗൗരവത്തോടെ കണേണ്ടതാണ്. വിട്ടുവീഴ്ചയില്ലാത്ത വൃത്തിയും വെടിപ്പും നമ്മുടെ കൂടപ്പിറപ്പാണെങ്കിലും വൃത്തിഹീനമായ പരിസരങ്ങളും മാലിന്യ കൂമ്പാരങ്ങളും നമുക്ക് അന്യമല്ലല്ലോ. വ്യക്തിശുചിത്വത്തിന് സ്വന്തം വീട് മാത്രവും, മാലിന്യ നിക്ഷേപത്തിന് പൊതുവിഴികളും തിരഞ്ഞെടുക്കുന്ന നമ്മളില്‍ പലരും തന്നെയാണ് ഭൂമിയെ വിഷമയമാക്കുന്നത്‌.

മാഹാമാരികളെ പിടിച്ചു കെട്ടിയ കേരളത്തിന്റെ ഒരു പഴയ ചരിത്രം നമുക്കുമുണ്ട്. വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങളും, ഗതാഗത സൗകര്യങ്ങളും, ആരോഗ്യ കേന്ദ്രങ്ങളും ഒന്നും ഇല്ലാതിരുന്ന; അധികം അകലെയാല്ലാത്ത ഭൂതകാലത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ അത് വ്യക്തമാകും. വസൂരിയും, കുഷ്ടവും, കോളറയും പോലെയുള്ള നിരവധി രോഗങ്ങള്‍ എത്രയോ മനുഷ്യരുടെ ജീവന്‍ കവര്‍ന്നു. പ്രകൃതിയോട് മല്ലടിച്ചു ജീവിച്ച അവര്‍ അന്ന് അതിനെ ദൈവകോപമായി കാണുകയും, മന്ത്രവാദങ്ങളും മറ്റും നടത്തി ജീവഹാനി വിളിച്ചു വരുത്തി. മറ്റു ചിലരാകട്ടെ നിലവിലുള്ള ചികിത്സാരീതികള്‍ സ്വീകരിച്ചു.
ആരോഗ്യ മുന്നറിയിപ്പുകളോ നവീന ചികിത്സാരീതികളോ ഒന്നുമില്ലാതിരുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ അവരെ കൊന്നൊടുക്കി. മരിച്ചുവീഴുന്ന സമൂഹത്തെ നോക്കി ഒരു ജനത അന്ധാളിച്ചു ജീവിച്ചു. പക്ഷെ അന്നും ഭരണാധികാരികളും പരിഷകൃതരായ ജനതയും ഇത്തരം വിപത്തിനെതിരെ ജാഗ്രതയുള്ളവരായിരുന്നു. അതുകൊണ്ടു തന്നെയാണ് ലോകത്തിന്റെ പുതിയ ആരോഗ്യ ചലനങ്ങളെ തിരിച്ചറിയുവാനും അവ സ്വന്തമാക്കുവാനും എളുപ്പത്തില്‍ കേരളീയര്‍ക്ക് സാധിച്ചത്. 

ഇന്ന് ആരോഗ്യരംഗത്ത് മലയാളിയുടെ ആയുര്‍ ദൈര്‍ഘ്യം കൂടുതലാണ്. ശിശുമരണ നിരക്ക് കുറവാണ്. ആരോഗ്യ കേന്ദ്രങ്ങള്‍ ഓരോ ഗ്രമങ്ങളിലും സജീവമാണ്. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറുകള്‍ സജീവ സന്നദ്ധരാണ്. പക്ഷെ, അപ്പോഴൊക്കെയും കേരളത്തിന്റെ അഴുക്കു ചാലുകളിലൂടെ രോഗാണുക്കളുടെ പ്രവാഹമുണ്ട് എന്നത് കാണാതിരിക്കാന്‍ സാധ്യമല്ല. പൊതു നിരത്തുകളിലും വിജനമായ പ്രദേശങ്ങളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സമൂഹ്യവിരുദ്ധര്‍ വിളയാടുന്നതും പറയാതിരിക്കാന്‍ കഴിയില്ല. 

കോവിഡ് 19 എന്ന അപരിചിതമായ  മറ്റൊരു പകര്‍ച്ചവ്യാധിയെ ഇന്ന് നാം നേരിട്ടു കൊണ്ടിരിക്കുന്നു. വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും നിരന്തരം ലഭിക്കുന്നു.
അവയെല്ലാം ഒട്ടും ഇളവില്ലാതെ പാലിച്ചാല്‍ എളുപ്പത്തില്‍ ഇതിനേയും നേരിടാന്‍ കഴിയും. സാമൂഹ്യ അകലം പാലിച്ച്, സാമൂഹ്യ വ്യാപനം തടഞ്ഞ് വ്യക്തിശുചിത്വത്തോടെ നേരിടേണ്ടതാണ് ഈ മഹാമാരി. കേരളത്തില്‍ പരീക്ഷകള്‍ മാറ്റിവെച്ചു. പൊതുപരിപാടികള്‍ അവസാനിപ്പിച്ചു.പക്ഷെ, Social Distancing ലൂടെ ഈ രോഗം വ്യാപിക്കുവാനുള്ള എല്ലാ പഴുതുകളും ഇല്ലാതാക്കുമ്പോളും, സാമൂഹ്യമായി ഏറെ ഔന്നത്യങ്ങളിലാണെന്ന് ഘോഷിക്കുന്ന കേരളത്തിലെ
ആരാധനാലയങ്ങളിലെ തിരക്കവസാനിക്കാന്‍ സമയമേറെയെടുത്തു! ലോകം പകച്ചു നില്‍ക്കുന്ന ഈ രോഗത്തിന്റെ സാമൂഹ്യവ്യാപനം തടയേണ്ടത്‌ മനുഷ്യന്റെ കടമയാണ്. അത്‌കൊണ്ടാണല്ലൊ മാനവികത, മനുഷ്യത്വം എന്നെല്ലാം നാം ഇടതടവില്ലാതെ പ്രസംഗിക്കാറുള്ളത്...! അതീവ ഗൗരവത്തോടെ തന്നെയാണ് ഈ സാഹചര്യത്തെ നേരിടേണ്ടത്. ഇതൊരു യുദ്ധമാണ്. വൈറസിനെതിരെയുള്ള, അതിജീവനത്തിനായുള്ള മാനവരാശിയുടെ യുദ്ധം.

(2020 മാര്‍ച്ച് 3 ന് "മാതൃഭൂമി" ഗള്‍ഫ് ഫീച്ചറില്‍ പ്രസിദ്ധീകരിച്ചത്)

Friday, March 6, 2020

കനല്‍പ്പാടുകള്‍


      പ്രപഞ്ചം അതിന്റെ ഓരോ ചലനങ്ങളും അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഒഴുകിയെത്തിയ ഓരോ മണല്‍ത്തരികള്‍ക്കും അവയുടെ പ്രഭാവകാലത്തിന്റെ കഥ പറയാനുണ്ടാവുമല്ലോ. നദിയുടെ നിരന്തരമായ സ്പര്‍ശനം ഒരു വലിയ പാറക്കെട്ടിനെ ഇല്ലാതാക്കിയ കഥ. വെള്ളം നിര്‍മ്മലമായി തലോടിത്തലോടി കാഠിന്യമുള്ള മലമ്പാറയെ കടപുഴക്കിയെറിഞ്ഞ് പുഴയിലൂടെ ഓഴുക്കിയൊഴുക്കി ഒരു മണല്‍ത്തരിയാക്കിയ കഥ. ഒഴുകാന്‍ വെള്ളമില്ലാതായപ്പോള്‍ മെലിഞ്ഞുണങ്ങിയ പുഴയില്‍ ജരാനര ബാധിച്ച പോലെ പരന്നു കിടന്ന മണല്‍പ്പരപ്പുകളുടെ കഥ. ഓരോ മണല്‍ത്തരിയും ചരിത്രത്തിന്റെ ഭാഗമാണ്, തിരുശേഷിപ്പാണ്. പ്രകൃതി പരുവപ്പെടുത്തിത്തന്ന അടയാളങ്ങളാണ്. 

പ്രകൃതി ചരിത്രങ്ങള്‍ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കും നിഷേധിക്കാനാവാത്ത കരുത്തുള്ള തെളിവായി അവയെല്ലാം നമുക്ക് മുന്നില്‍ സുവ്യക്തം. ഓരോ അടയാളങ്ങളും കൃത്യമായി വായിച്ചെടുക്കുവാനുള്ള കണ്ണുകളുണ്ടാവണം എന്ന് മാത്രം.
പിറവിയിലേക്കുള്ള വഴിക്കണ്ണുകളില്‍ കാഴ്ചക്കുറവുള്ള ആധുനിക സമൂഹം അവന്റെ അടയാളപ്പെടുത്തലുകള്‍ക്കായി പുതിയ സങ്കേതങ്ങളെ ഉപയോഗപ്പെടുത്തി. അങ്ങിനെ കാമറകളിലൂടെ ഓരോ മുഹൂര്‍ത്തങ്ങളും മനുഷ്യന്‍ ഒപ്പിയെടുത്തുകൊണ്ടേയിരുന്നു. അവയെല്ലാം അടയാളപ്പെടുത്തലുകളായിരുന്നു. ഭൂമിയുടെ, പ്രപഞ്ചത്തിന്റെ, മനുഷ്യന്റെ, സ്‌നേഹത്തിന്റെ, വിലാപങ്ങളുടെ, ദുരന്തങ്ങളുടെ.... . 

ഓരോ ദുരന്തങ്ങളും, കലാപങ്ങളും അതിന്റെ കാഠിന്യം വിളച്ചോതുന്ന അടയാളങ്ങള്‍ ബാക്കിയാക്കിയിട്ടുണ്ട്. തലമുറകള്‍ക്ക് കാണുവാനും വിലയിരുത്തുവാനും ആ പാടുകള്‍ തെളിവുകളായി അവശേഷിക്കും. ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട മുദ്ദാസിര്‍ ഖാന്റെ മൃതദേഹതത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന അദ്ദേഹത്തിന്റെ മകന്റെ മുഖം നമ്മോട് പലതും പറയുന്നുണ്ട്. ആ കണ്ണുകളില്‍ ഭാവിയുടെ ഭീതിയും നഷ്ടപ്പെടലിന്റെ വേദനയുമുണ്ട്. ദൈന്യതയാര്‍ന്ന ആ കണ്ണുകളില്‍ ഒരു രാജ്യത്തിന്റെ സാധാരണക്കാരായ മനുഷ്യരുടെ മുഴുവന്‍ വേവലാതികളുമുണ്ട്. Reuters പ്രസിദ്ധീകരിച്ച ഈ ചിത്രത്തിലൂടെ ലോകം കണ്ടത് വംശവെറിയുടെയും വര്‍ഗ്ഗവെറിയുടെയും ഇരകളെയാണ്. 

ചരിത്രം തിരുത്തിയെഴുതപ്പെടുന്ന ഈ കാലഘട്ടങ്ങളില്‍ ഇത്തരം അടയാളങ്ങള്‍ നിശ്ചല സത്യങ്ങളായി എന്നും അവശേഷിക്കും. പോയ കാലങ്ങളുടെ ചിത്രശേഖരങ്ങളിലും നിരവധി ദുരന്തമുഹൂര്‍ത്തങ്ങള്‍ നമുക്ക് കാണാം. 2002 ലെ ഗുജറാത്ത് കലാപത്തിലൂടെ പുറത്ത് വന്ന രണ്ട് ചിത്രങ്ങള്‍ നാം ഏറെ ചര്‍ച്ച ചെയ്തതായിരുന്നുവല്ലോ. ഈ ചിത്രങ്ങളിലൂടെ ആ കലാപത്തിന്റെ രണ്ട് മുഖങ്ങളായി മാറുകയായരുന്നു ഖുത്തുബുദ്ദീന്‍ അന്‍സാരിയും അശോക് മോച്ചിയും. എന്നാന്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരയും കുറ്റവാളിയും, കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തളിയോലപ്പറമ്പില്‍ സംഘടിപ്പിച്ച ഒരു സെമിനാറില്‍ ഒരുമിച്ചിരുന്നതും, മോച്ചി സമൂഹത്തെ നോക്കി ക്ഷമ ചോദിച്ചതും, സൗഹൃദം പങ്കുവെച്ചതും എല്ലാം ആ നിശ്ചല ചിത്രങ്ങളുടെ ശക്തി തന്നെയായിരുന്നു. 

2015 ല്‍ മെഡിറ്ററേനിയന്‍ കടല്‍ തീരത്ത്, ഭൂമിയുടെ സകല ക്രൂരതകളോടും പുറംതിരിഞ്ഞു-കമിഴ്ന്നു കിടന്ന സിറിയന്‍ കുരുന്ന് 'ഐല്‍ കുര്‍ദ്ദി' എന്ന മൂന്നുവയസ്സുകാരന്റെ ചേതനയറ്റ ശരീരം ലോകമനൂഭവിക്കുന്ന വംശവെറിയുടെയും അഭയാര്‍ത്ഥി പ്രതിസന്ധികളുടെയും അടയാളപ്പെടുത്തലായിരുന്നു. കനേഡിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ഈ ചിത്രം പകര്‍ത്തിയത് തുര്‍ക്കി പത്രപ്രവര്‍ത്തകനായ നിലഫര്‍ ഡെമിര്‍ ആയിരുന്നു. 

പട്ടിണിയുടെ ക്രൂരമായ മുഖം ലോകത്തിന് മുന്നില്‍ അവതിപ്പിച്ച ദക്ഷിണാഫിക്കന്‍ ഫോട്ടോഗ്രാഫര്‍ കെവിന്‍ കാര്‍ട്ടറുടെ പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയ  'The vulture and the little girl' എന്ന ചിത്രം ആ ഫോട്ടോഗ്രാഫറുടെ ആത്മഹത്യക്ക് പോലും വഴിയൊരുക്കി. ജീവിതം ആഘോഷമാക്കുന്ന സമൂഹത്തിന് മുന്നില്‍, ഇന്നും മനുഷ്യര്‍ അനുഭവിക്കുന്ന പട്ടിണിയുടെ സത്യസന്ധമായ ആവിഷ്‌കാരമായിരുന്നു ആ ഫോട്ടോ. 1993 ലെ സുഡാനിലെ ആഭ്യന്തര യുദ്ധ കാലഘട്ടത്തില്‍ അവിടേക്ക് ഭക്ഷണപ്പൊതികളുമായി പോയ വിമാനത്തില്‍ യുദ്ധഭീകരത പകര്‍ത്താന്‍  പോയതായിരുന്നു കെവിന്‍. മെലിഞ്ഞുണങ്ങിയ ഒരു പെണ്‍കുട്ടിയുടെ തളര്‍ന്ന ശരീരത്തിനരികെ കുട്ടിയുടെ മരണവും കാത്ത് ഭക്ഷണത്തിനായി കാത്തിരുന്ന കഴുകന്റെ ഫോട്ടോ ലോക മന:സാക്ഷിയെ പിടിച്ചുലച്ചു. ആ കുഞ്ഞിനെ രക്ഷിക്കുന്നതിനായി 20 മിനിട്ട് സമയമുണ്ടായിട്ടും ഒരു മികച്ച ഫോട്ടാക്ക് മാത്രമായി കഴുകനെ ആട്ടിയകറ്റാതെ നിന്നു എന്ന വിമര്‍ശനം, കെവിന്‍ തന്‍െ സ്വന്തം ജീവിതം തന്നെ അവസാനിപ്പിക്കുന്നതിലൂടെയാണ് നേരിട്ടത്. 

1972 ലെ വിയറ്റ്‌നാം യുദ്ധം ആവുന്നിടത്തോളം പകര്‍ത്തി മടങ്ങാനായി തയ്യാറാകുമ്പോഴായിരുന്നു ഫോട്ടോ ജേര്‍ണലിസ്റ്റായ 'നിക്ക്', വിവസ്ത്രയും ദേഹമാസകലം പോള്ളലുമായി ഓടിവരുന്ന ഒന്‍പതു വയസ്സുകാരിയായ 'ഫാന്‍തി കിം ഫുക്കിനെ' കണ്ടത്. വിയറ്റ്‌നാം യുദ്ധത്തിന്റെ ഗതി തന്നെ മാറ്റി മറിച്ച ഈ ഫോട്ടോഗ്രാഫിന് നിക്കിന് പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചു. പ്രസ്തുത ഫോട്ടോയിലെ ആ പെണ്‍കുട്ടി പിന്നീട് ഡോക്ടറാവുകയും യു.എന്നിന്റെ യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിക്കുകയും ചെയ്തു. 

അദി ഹുദിയ എന്ന നാലുവയസ്സുകാരിയുടെ ഓമനത്വം തുളുമ്പുന്ന മുഖത്ത് വിരിഞ്ഞ നിസ്സഹായത പകര്‍ത്തിയത് സഗീറലി എന്ന തുര്‍ക്കി ഫോട്ടോഗ്രാഫറായിരുന്നു. സിറിയന്‍ കലാപത്തിന്റെ ഭീകതകള്‍ മാത്രം കണ്ടു പരിചയിച്ച കുട്ടി തന്റെ ഫോട്ടോ എടുക്കാന്‍ മുന്നിലേക്ക് നീട്ടിയ കാമറ തോക്കാണെന്ന് കരുതി കൈകള്‍ പൊക്കി അടിയറവ് പറയുന്ന ദയനീയമായ ചിത്രം ലോകം കണ്ടത് ഏറെ വേദനയോടെയായിരുന്നു.

ഒരു ഫോട്ടോഗ്രാഫ് പൂര്‍ണ്ണതയിലെത്തുന്നതിനാവശ്യമായ മിഴിവുകള്‍ എല്ലാം തികഞ്ഞ ചിത്രങ്ങളായിരുന്നു അവയെല്ലാം. ചിത്രങ്ങള്‍ ചരിത്രങ്ങളായി മാറുന്നത് അവ പകര്‍ത്തപ്പെടുന്നതിലെ സത്യ സന്ധത കൊണ്ടും ആ ചിത്രങ്ങളിലെ വിലാപങ്ങള്‍ ലോകത്തിന് മുന്നില്‍ എത്തിക്കപ്പെടുന്നത് കൊണ്ടുമാണ്. ആ ദൗത്യം നിര്‍വ്വഹിക്കുന്ന ചിത്രങ്ങള്‍ ലോകം ഉള്ളിടത്തോളം കാലം നിലനില്‍ക്കുക തന്നെ ചെയ്യും. മണല്‍ത്തരികളുടെ പുരാവൃത്തം പോലെ.

അധികാരത്തിന്റെ കുറുക്കുവഴി തേടി വര്‍ഗ്ഗീയ കലാപങ്ങളുണ്ടാക്കിയപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ കൈകൂപ്പി നിന്ന ഒരു മനുഷ്യന്റെ ചിത്രം ഇന്നും നമ്മോട് പലതും യാചിക്കുന്നുണ്ട്. തീവ്രവാദം അനാഥമാക്കിയ പന്ത്രണ്ട് കാരിയായ ഷര്‍ബത് ഗുല എന്ന അഫ്ഘാന്‍ പെണ്‍കുട്ടിയുടെ തീക്ഷ്ണതയേറിയ നോട്ടം കണ്ട് ലോകം വെന്തെരിഞ്ഞുപോയിട്ടുണ്ട്. ആഭ്യന്തര കലാപം മൂലം പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട ഐലന്‍ കുര്‍ദി എന്ന പെണ്‍കുട്ടിയുടെ ചേതനയറ്റ ശരീരം കണ്ട് നമ്മള്‍ വിതുമ്പിയില്ലേ? വര്‍ഗ്ഗീയ കോമരങ്ങള്‍ ഉറഞ്ഞു തുള്ളിയ രാത്രികളില്‍ കരിഞ്ഞുപോയ ജീവിതങ്ങള്‍ക്ക് മുകളിലൂടെ രഥമുരുട്ടിപ്പോയവരുടെ ചോരയാലുറപ്പിച്ച സിംഹാസനങ്ങളില്‍ നിന്നുമുയരുന്ന ഗര്‍ജ്ജനങ്ങള്‍ ഇപ്പോളും നമ്മുടെ കാതുകളെ അസ്വസ്ഥമാക്കുന്നു. സാമ്രാജ്യത്വത്തിന്റെ പ്രഹരമേറ്റപ്പോള്‍ വിറങ്ങലിച്ചുപോയ രാജ്യങ്ങളില്‍ ചിതറിയോടിയ കുരുന്നുകളുടെ ദയനീയമായ നിലവിളികള്‍ നമ്മള്‍ പലവട്ടം കേട്ടു. അവയെല്ലാം ലോക മനസ്സാക്ഷക്കു മുമ്പില്‍ സമര്‍പ്പിക്കപ്പെട്ട സത്യത്തിന്റെ നിശ്ചല ചിത്രങ്ങളായിരുന്നു. ഭൂമിയുടെ ശപിക്കപ്പെട്ട മുഹൂര്‍ത്തങ്ങള്‍.

നൊമ്പരപ്പാടുകളായി എത്രയോ ചിത്രങ്ങള്‍ ഇനിയുമുണ്ട് നമുക്ക് മുന്നില്‍. കാലം അടയാളപ്പെടുത്തിയ കനല്‍പ്പാടുകള്‍.
ഇന്ദ്രപ്രസ്ഥത്തിന്റെ ആധികാര കേന്ദ്രങ്ങളുടെ നിഴലുകള്‍ അവസാനിക്കുന്നിടത്തായിരുന്നു കലാപം. മതവും ജാതിയും മരണത്തെ തടുക്കാന്‍ എത്തിയില്ല, പകരം മരണകാരണമായി. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 1 വരെ നീണ്ടു നിന്ന ഈ കലാപത്തില്‍ 53 ജീവനുകളാണ് പൊലിഞ്ഞു പോയത്. ഈ അന്‍പത്തി മൂന്നില്‍ ഒരാള്‍ മാത്രമാണ് മുദ്ദാസിര്‍ ഖാന്‍. അദ്ദേഹത്തിന്റെ മൃതദ്ദേഹം നോക്കി വാവിട്ട് കരഞ്ഞ പിഞ്ചു ബാലന്റെ ചിത്രം ഇന്ന് ലോകം പുനര്‍വായിക്കുന്നു. എത്ര വായിച്ചാലും പൂര്‍ണ്ണമാവാത്ത അര്‍ത്ഥതലങ്ങള്‍ ഈ മുഖത്തുണ്ട്. നവയുഗത്തിന്റെ പുരോഗമനം ആവര്‍ത്തിക്കുന്ന ആധുനിക മനുഷ്യ സമൂഹത്തിന് മുന്നില്‍ ഒരു ഫോട്ടോഗ്രാഫ് കൂടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.

മലപ്പുറം, ഒരു വിഹഗവീക്ഷണം

👉 വള്ളുവനാടിന്റെ എഴുത്തുപുരയില്‍  നിന്ന്, മലയാളത്തിന്റെ പുസ്തകപ്പുരയിലേക്കും കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയിലേക്കും എത്തിച്ചേര്‍ന്ന...