Tuesday, June 23, 2020

മലപ്പുറം, ഒരു വിഹഗവീക്ഷണം


👉 വള്ളുവനാടിന്റെ എഴുത്തുപുരയില്‍  നിന്ന്, മലയാളത്തിന്റെ പുസ്തകപ്പുരയിലേക്കും കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയിലേക്കും എത്തിച്ചേര്‍ന്നത് ലോകോത്തര നിലവാരമുള്ള സാഹിത്യ സൃഷ്ടികളായിരുന്നു.

👉 എന്തു നേടുമ്പോഴും അത് തനിക്ക് മാത്രമുള്ളതല്ലെന്നും അവ പങ്കുവെക്കുവാനുള്ളതാണെന്നുമുള്ള പൊതുബോധം. ഈ സ്ഥായിയായ ഭാവം പന്തുകളിയിലും മലപ്പുറത്തുകാരിലും ഉണ്ട് എന്നതാവാം ഒരു പക്ഷെ ഈ കായിക വിനോദം ഇവിടെ ഇത്രയും ജനപ്രിയമായത്.  



51
വര്‍ഷങ്ങളുടെ പഴക്കമാണ് മലപ്പുറം ജില്ലക്കുള്ളതെങ്കിലും സാംസ്‌കാരിക സമന്വയങ്ങളുടെ സമ്പമായ പൈതൃകം മലബാറിന്റെ തെക്കേ അറ്റത്തുള്ള ഈ ഗ്രാമപ്രദേശങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. സമൃദ്ധമായ ഒരു പൂര്‍വ്വകാല പാരമ്പര്യം മാത്രമല്ല കൊള്ളലിന്റെയും കൊടുക്കലിന്റെയും നീരൊഴുക്കുകൂടി അവര്‍ തലമുറകളിലേക്ക് പുകര്‍ന്നു. സ്വന്തം ചങ്കിലെ ചോര പിഴുതെടുത്തും അപരന്റെ പ്രാണനെ സംരക്ഷിക്കുന്ന ഈ നാട്ടുകാരുടെ ആത്മപ്രകാശം ഇന്നും ചിരപരിചിതമാണല്ലൊ. അത് കൊണ്ടുതെന്നയാവാം, വീര്യം പകരുന്ന മഹാസ്മരണകള്‍ ഇന്നും പുതുയുഗത്തിന് പോലും  ആവേശമാകുന്നത്. 

സ്വതന്ത്ര്യാനന്തരം തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, മലബാര്‍ എന്നീ ജില്ലകളുമായി ഐക്യകേരളം രൂപപ്പെടുകയും പിന്നീട് മാറിവന്ന സര്‍ക്കാറുകള്‍ ഭരണസൗകര്യത്തിനായി കൂടുതല്‍ ജില്ലകള്‍ രൂപീകരിക്കുകയും ചെയ്തു. അങ്ങിനെ 1969 ജൂണ്‍ 16 നാണ് മലപ്പുറം ജില്ല രൂപപ്പെടുത്. മണ്ണും, മഴയും, പുഴയും, കൃഷിയുമെല്ലാം ഇടകലര്‍ന്ന് രൂപപ്പെട്ട ജീവിത രീതികളായിരുന്നു മലബാറിന്റെ ഈ തെക്കേ അറ്റത്ത് തുടര്‍ന്നു വന്നത്. അത് കൊണ്ട് തെന്നയാവാം ആചാരങ്ങളും, ആഘോഷങ്ങളും, വിചാരങ്ങളും എല്ലാം പ്രകൃതിയുമായി ഏറെ ഇഴുകിച്ചേര്‍ന്നതായിരുന്നു.

മലബാറിന്റെ അധികാരം ഏകദേശം 750 വര്‍ഷത്തിലധികം  സാമൂതിരിമാരുടെ കരങ്ങളിലായിരുന്നു എന്നാണ് ചരിത്ര രേഖകള്‍. കോഴിക്കോട് കേന്ദ്രമായിട്ടാണ് ഭരണം നിര്‍വ്വഹിച്ചിരുന്നതെങ്കിലും ഇന്നത്തെ മലപ്പുറം ജില്ലയുടെ പ്രധാന ഭാഗങ്ങളിലെല്ലാം സാമൂതിരി ഭരണത്തിന്റെ സ്വാധീനം ശക്തമായിരുന്നു. 1498 ല്‍ വാസ്‌കോഡ ഗാമ കാപ്പാട് എത്തിച്ചേര്‍ന്നപ്പോള്‍ അന്നത്തെ സാമൂതിരി പൊന്നാനിയിലായിരുന്നു താമസം. പൊന്നാനി പുരാതനമായ ഒരു തുറമുഖ നഗരമാണ്. സാമൂതിരിയുടെ നാവിക പടത്തലവനായിരുന്ന കുഞ്ഞാലിമരക്കാരും കുടുബവും കുറച്ചു കാലം ഇവിടെ താമസിച്ചതായും പിന്നീട് 1507 ല്‍ പോര്‍ച്ചുഗീസ് നാവികനായിരുന്ന ഡി അല്‍മേഡ നഗരം ചുട്ടെരിച്ചതിനെത്തുടര്‍ന്ന്  പൊന്നാനിയില്‍ നിന്നും ഒഴിഞ്ഞുപോയെന്നും രേഖകള്‍ സൂചിപ്പിക്കുന്നു. 

വള്ളുവനാട്ടിലേക്കുള്ള സാമൂതിരിയുടെ കടന്നുവരവ് മധ്യകാല കേരളത്തില്‍ നടക്കുന്ന മാമാങ്കം എന്ന ഉത്സവവുമായി ബന്ധപ്പെട്ടായിരുന്നു. ചേരചക്രവര്‍ത്തിമാരായിരുന്നു മാമാങ്കത്തിന് അധ്യക്ഷത വഹിച്ചിരുന്നത്. പിന്നീട് ആ പദവി വള്ളുവനാടിന്റെ രാജാവ് വള്ളുവക്കോനാതിരിക്ക് ലഭിച്ചത് സമൂതിരിയില്‍ അസംതൃപ്തിയുണ്ടാക്കി. പതിമൂന്നാം ശതകത്തിന്റെ അന്ത്യത്തോടെ സാമൂതിരി വള്ളുവനാട് അക്രമിക്കുകയും മാമാങ്കത്തിന്റെ രക്ഷാധികാരസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. നാടുവാഴികളെല്ലാം സാമൂതിരിക്ക് വഴിപാടുകളും, കൊടിക്കൂറയും അയച്ചപ്പോള്‍ വള്ളുവക്കോനാതിരിയാവട്ടെ പകരം ചാവേറുകളെയാണയച്ചത്. മാമാങ്കത്തിന് നിലപാട് നില്‍ക്കുന്ന സമൂതിരിയെ വധിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് എത്താറുള്ള ചാവേറുകള്‍ സമൂതിരിയുടെ സുരക്ഷാസേനയുടെ വെട്ടേറ്റ് വധിക്കപ്പെടും. അങ്ങിനെ വെട്ടേറ്റ് വീഴുന്ന ചാവേറുകളുടെ ജഡം മണിക്കിണറിലിട്ട് അനകളെക്കൊണ്ട് ചവിട്ടിയമര്‍ത്തും. എഴുന്നള്ളത്തും, ആഘോഷങ്ങളും, ഘോഷയാത്രയും, ആചാരാനുഷ്ഠാനങ്ങളും ഒക്കെയായി  പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കം തിരൂരിനടുത്ത് ഭാരതപ്പുഴയോട് ചേര്‍ന്നുള്ള തിരുനാവായിലാണ് അരങ്ങേറിയിരുത്.  

മൈസൂരില്‍ നിന്നും ഹൈദരലിയുടെ വരവോടെ സാമൂതിരിയുടെ കാലഘട്ടം അവസാനിച്ചു. പിന്നീട് ടിപ്പുവും, ബ്രിട്ടീഷുകാരും തമ്മില്‍ 1792 ല്‍ ഉണ്ടാക്കിയ ശ്രീരംഗപട്ടണം കരാറനുസരിച്ച് മലബാര്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായി. കടല്‍ കടന്നെത്തിയ ഇംഗ്ലീഷുകാരന്റെ അലര്‍ച്ചകള്‍ കേട്ട് പിറന്ന നാട്ടില്‍ അസ്വസ്ഥരായി കഴിയേണ്ടി വന്ന ആ തലമുറ അവരുടെ സ്വതന്ത്ര്യത്തെ കുറിച്ച് അലോചിച്ചു.

ഹൈദരലിയും, ടിപ്പുവും തുടങ്ങിവെച്ച ഭൂനികുതി സമ്പ്രദായം ബ്രട്ടീഷുകാരുടെ കാലത്ത് ദുസ്സഹമായി വര്‍ദ്ധിപ്പിച്ചത് ജനങ്ങളെ ദുരിതത്തിലാഴ്ത്തി. ബ്രട്ടീഷ് ഭരണം സാമ്പത്തിക വ്യവസ്ഥയെതന്നെ മാറ്റിമറിച്ചു. കൃഷിക്കാര്‍ക്ക് ഭൂമിയില്‍ അവകാശമില്ലാതാവുകയും, അവയെല്ലാം ജന്മിമാരുടെ സ്വകാര്യ സ്വത്തായി മാറുകയും ചെയ്തു. ദുരിതപൂര്‍ണ്ണമായ ജീവിതം നയിച്ച കൃഷിക്കാരും കുടിയാന്മാരും; ജന്മികള്‍ക്കും അവരെ സഹായിച്ച ബ്രിട്ടീഷുകാര്‍ക്കുമെതിരെ പ്രതിഷേധങ്ങള്‍ ആരംഭിച്ചു. ഈപ്രതിഷേധങ്ങള്‍ ലഹളകളെന്ന് അറിയപ്പെട്ടു. ജീവിതസമരത്തിന്റെ ഈ പ്രതിഷേധ ലഹളകള്‍ കലാന്തരങ്ങളില്‍ കലാപമായി മാറി. പിന്നീട് കാര്‍ഷിക ലഹള എന്നും, മലബാര്‍ കലാപം എന്നും, മാപ്പിള ലഹള എന്നും വിളിക്കപ്പെട്ട ഈ കലാപം ഇന്ത്യന്‍ സ്വതന്ത്ര്യസമര ചരിത്രത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന സായുധ കലാപങ്ങളില്‍ ഒന്നായിരുന്നു എന്നതില്‍ രണ്ടു പക്ഷമുണ്ടാവില്ല. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും, കര്‍ഷകര്‍ക്കും കുടിയാന്മാര്‍ക്കും ഉണ്ടായ സ്വധീനം മലബാര്‍ കലാപത്തിനുള്ള മറ്റൊരു കാരണമായി ചരിത്രകാരന്മാര്‍ സൂചിപ്പുക്കുന്നു.

പൂക്കോട്ടൂരും, തിരൂരങ്ങാടിയും, ഏറനാടും എല്ലാം സമരചരിത്രങ്ങളുടെ താളുകളില്‍ വീര്യം പകരുന്ന നാട്ടുപേരുകളാണ്. പതിനായിരത്തോളം ആളുകളാണ് മലബാര്‍ കലാപത്തില്‍ മരിച്ചു വീണത്.പതിനായിരത്തിലധികം ആളുകളെ അറസ്റ്റ് ചെയ്യുകയും ആയിരക്കണക്കിനാളുകളെ നാടുകടത്തുകയും ചെയ്തു. ശിക്ഷിക്കപ്പെട്ടവരെ ജയിലിലിടാന്‍ സ്ഥലം തികയാതെ വന്നപ്പോള്‍ അവരെ ഒരു ഗുഡ്‌സ് വാഗണില്‍ കുത്തിനിറച്ച് കൊയമ്പത്തൂരിലെ ബല്ലാരി ജയിലിലേക്ക് കൊണ്ടുപോയി. പ്രാണവായു പോലും കിട്ടാതെ അതിനുള്ളില്‍ കിടന്ന് 72 പേര്‍ പിടഞ്ഞ് മരിച്ചു. മലമൂത്ര വിസര്‍ജ്ജനത്തില്‍ പരസ്പരം കെട്ടിപ്പിടച്ച നലയില്‍ അവരുടെ മൃതദ്ദേഹങ്ങള്‍ തിരൂരില്‍ തിരിച്ചെത്തിക്കുകയുണ്ടായി. ഇതിനെയാണ് കുപ്രസിദ്ധമായ വാഗണ്‍ ട്രാജഡി ദുരന്തം എന്ന് അറിയപ്പെടുതന്ന്.

സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ ഈ വള്ളുവനാടന്‍ ഗ്രാമങ്ങളെയും സ്വാധീനിച്ചു. കലാപങ്ങളുടെയും കലഹങ്ങളുടെയും കാലഘട്ടങ്ങളില്‍ നിന്ന് ഈ ജനത ദേശസ്‌നേഹത്തിന്റെ പൊതുധാരയിലേക്ക് നടന്നടുത്തു. സ്വാതന്ത്ര്യലിബ്ദിയുടെ വേളയില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കലാപങ്ങളുണ്ടായെങ്കിലും മലബാര്‍ ശാന്തമായിരുന്നു.

ഐക്യ കേരളത്തിന്റെ പിറവിക്ക് മുമ്പ് മദിരാശി സംസ്ഥാനത്തിന്റെ ഒരു പ്രധാന ജില്ലയായിരുന്നു മലബാര്‍. കേരളം രൂപീകരിച്ചപ്പോള്‍ മലബാറിനെ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളായി വിഭജിച്ചു. 1969 ജൂണ്‍ 16 ന് കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, തിരൂര്‍ എന്നീ താലൂക്കുകളും, പാലക്കാട് ജില്ലയിലെ പൊന്നാനി, പെരിന്തല്‍മണ്ണ തുടങ്ങിയ താലൂക്കുകളിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്ത് മലപ്പുറം ജില്ലക്ക് രൂപം നല്‍കി. കോഴിക്കോട്, വയനാട് ജില്ലകള്‍ ആണ് വടക്ക് ഭാഗത്ത് അതിര്‍ത്തിയാകുന്നത്. വടക്ക് കിഴ്ക്ക് വശത്ത് തമിഴാനാട്ടിലെ നീലഗിരി ജില്ലയും, തെക്കു ഭാഗത്തും തെക്കു കിഴക്ക് വശത്തുമായി പാലക്കാട് ജില്ലയും അതിര്‍ത്തികള്‍ പങ്ക് വെക്കുമ്പോള്‍ തെക്ക് പടിഞ്ഞാറ് ഭാഗത്തായി തൃശൂര്‍ ജില്ലയും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്നു. 

കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഒരു വള്ളുവനാട്ടുകാരനായത് ചരിത്രത്തിന്റെ നീതിബോധമാകാം. ജന്മി കുടിയാന്‍ വ്യവസ്ഥിതിയില്‍ കുടിയാന്മാരും, കര്‍ഷകരും അനുഭവിച്ച കലാപകാലങ്ങളുടെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളാവാം കേരളത്തിന്റെ ആദ്യ മന്ത്രസഭയില്‍ ഒരാഴ്ചക്കകം ഭൂപരിഷ്‌കരണ നിയമം കൊണ്ടുവരാന്‍ പെരിന്തല്‍ മണ്ണക്കാരനായ ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിനെ പ്രേരിപ്പിച്ചത്. ജില്ലയുടെ രൂപീകരണത്തിന് പ്രേരകശക്തിയായി പ്രവര്‍ത്തിച്ചത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ സാഹിബ് ആയിരുന്നു. 

മലപ്പുറം ജില്ലക്ക് വളരെ സമ്പമായ ഒരു സാഹിത്യചരിത്രമാണുള്ളത്. സാഹിത്യത്തിന്റെ വളക്കൂറുള്ള ഈ മണ്ണിലെ 'പൊന്നാനിക്കളരി' ഏറെ പ്രസിദ്ധമാണ്. തുഞ്ചത്തെഴുത്തച്ഛന്‍, വള്ളത്തോള്‍, ഇടശ്ശേരി, കുട്ടികൃഷ്ണ മാരാര്‍, എം.ടി വാസുദേവന്‍നായര്‍, എം.ഗോവിന്ദന്‍, നാലപ്പാട് നാരായണ മേനോന്‍, ബാലാമണിയമ്മ, മാധവിക്കുട്ടി, വി. ടി ഭട്ടതിരിപ്പാട്, ഉറൂബ്, അക്കിത്തം, സി.രാധാകൃഷ്ണന്‍ തുടങ്ങി മലയാളത്തിന്റെ സാഹിത്യ സപര്യയിലേക്ക് സംഭാവനകള്‍ ഏറെ നല്‍കിയവരുടെ നിരകള്‍ ഇനിയും നീളും. വള്ളുവനാടിന്റെ എഴുത്തുപുരയില്‍  നിന്ന് മലയാളത്തിന്റെ പുസ്തകപ്പുരയിലേക്കും കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയിലേക്കും എത്തിച്ചേര്‍ന്നത് സമാനതകളില്ലാത്ത ലോകോത്തര നിലവാരമുള്ള സാഹിത്യ സൃഷ്ടികളായിരുന്നു. മലയാളം ഇന്ന് ശ്രേഷ്ഠഭാഷാ പദവിയില്‍ ആദരിക്കപ്പെടുമ്പോള്‍ ഭഷാപിതാവിന്റെ സ്മരണയില്‍ രൂപപ്പെട്ട തുഞ്ചന്‍ പറമ്പ് മലയാളിയുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തുഞ്ചന്‍ പറമ്പിലെ കയ്ക്കാത്ത കാഞ്ഞിരമരത്തിന്റെ തണലില്‍ നിന്നും മലയാള ഭാഷയുടെ സുഗന്ധം ഇന്ന് മലനിരകളും, കടലുകളും കടന്ന് വ്യാപിച്ചു. 30 അക്ഷരമുള്ള വട്ടെഴുത്തിനെ 51 അക്ഷരങ്ങളുള്ള മലയാളം ലിപിയിലൂടെ പ്രയോഗവവല്‍ക്കരിച്ചത് രാമാനുജന്‍ എഴുത്തച്ഛനായിരുന്നു എന്നാണ് വലയിരുത്തല്‍. 

പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നു പോകുമ്പോളും മനുഷ്യന്‍ അവന്റെ സര്‍ഗ്ഗാത്മകതയെക്കൂടി ഒപ്പം ചേര്‍ക്കാറുണ്ട്. പ്രാദേശികമായി രൂപപ്പെട്ട ഓരോ കലാസൃഷ്ടിയിലും ആ പ്രദേശത്തിന്റെ ജീവത യാഥാര്‍ത്ഥ്യങ്ങളുടെ മുഖഭാവമുണ്ടാകും. ഈ കാര്‍ഷിക ഗ്രാമങ്ങളില്‍ രൂപപ്പെട്ട ഓരോ കലാരൂപങ്ങള്‍ക്കും വിയര്‍പ്പിന്റെ ഗന്ധമുണ്ട്. തെയ്യം, തിറ, കാളവേല, കോല്‍ക്കളി, ഒപ്പന, ദഫ്മുട്ട്, പുള്ളുവന്‍ പാട്ട്, പാണന്‍പാട്ട് തുടങ്ങിയ കലാരൂപങ്ങള്‍ ഇന്നും ഗ്രാമീണ സായന്തനങ്ങളെ സജീവമാക്കുന്നു. പൂരങ്ങളും നേര്‍ച്ചകളും മലപ്പുറത്തിന്റെ ഗ്രാമോത്സവങ്ങളായി മാറുന്നത് അത്‌കൊണ്ടാവാം. 

മലപ്പുറത്തുകാരുടെ പന്തുകളിയോടുള്ള ആരാധന പ്രസിദ്ധമാണ്. കൊടുക്കലിന്റെയും വാങ്ങലിന്റെയും സത്യസന്ധമായ ആവിഷ്‌കാരമാണല്ലോ പന്തുകളി. സ്വന്തമായി ഗോളടിക്കുന്നതിനേക്കാള്‍ ഗോളടിപ്പിക്കുവാനുള്ള പരിശ്രമം. എന്തു നേടുമ്പോഴും അത് തനിക്ക് മാത്രമുള്ളതല്ലെന്നും അവ പങ്കുവെക്കുവാനുള്ളതാണെന്നുമുള്ള പൊതുബോധം. ഈ സ്ഥായിയായ ഭാവം പന്തുകളിയിലും മലപ്പുറത്തുകാരിലും ഉണ്ട് എന്നതാവാം ഒരു പക്ഷെ ഈ കായിക വിനോദം ഇവിടെ ഇത്രയും ജനപ്രിയമായത്.  

സംഗീതത്തിന്റെ ആര്‍ദ്രമായ സാമീപ്യം ഈ നാടിന്റെ പ്രത്യേകതയമാണ്. എല്ലാം ഹൃദയപൂര്‍വ്വം സ്വീകരിക്കാറുള്ള മലയാളി സംഗീതത്തിന്റെ വൈവിധ്യത്തെയും ഉള്‍ക്കൊണ്ടു. 1852 ല്‍ കൊണ്ടോട്ടിക്കടുത്തുള്ള ഓട്ടുപാറ എ സ്ഥലത്ത് ജനിച്ച മൊയിന്‍ കുട്ടി വൈദ്യര്‍ മാപ്പിളപ്പാട്ട് എന്ന സാഹിത്യ സംഗീത സൃഷ്ടിക്ക് രൂപം നല്‍കി. പുരാതന കാലംമുതല്‍ അറബികളുമായി വ്യാപരബന്ധമുണ്ടായിരുന്ന കേരളത്തില്‍ അവരുടെ ഭാഷയും സംസ്‌കാരവും സ്വാധീനമുണ്ടാക്കി. അങ്ങിനെയാണ് അറബി മലയാളം, മാപ്പിള സാഹിത്യം എന്നീ ശാഖകളുടെയും പിന്നീട് മാപ്പിളപ്പാട്ട് എന്ന സംഗീത വിഭാഗത്തിന്റെയും ഉല്‍ഭവം. മോയില്‍ കുട്ടി വൈദ്യരെപ്പോലെയുള്ള പ്രതിഭാശാലികളുടെ കൃതികളും, ഇശലുകളും, ഖണ്ഡകാവ്യങ്ങളും മാപ്പിളപ്പാട്ടായി പുതിയ തലമുറയും ഏറ്റുപാടുന്നു. വി.എം.കുട്ടി, പുലിക്കോട്ടില്‍ ഹൈദര്‍, റംലാബീഗം, വി.ടി.മുരളി തുടങ്ങയ നിരവധി പ്രതിഭകളുടെ ഇടപെടലുകള്‍ മാപ്പിളപ്പാട്ടിന്റെ ഖ്യാതി മലപ്പുറത്തിന്റെ  ഗ്രാമവീഥികളില്‍ നിന്നും പുറംലോകത്തേക്കും വ്യാപിപ്പിച്ചു.

വിദ്യാഭ്യാസത്തില്‍ ഏറെ അകലം പാലിച്ചിരുന്നു എന്നതാണ് മലപ്പുറം ജില്ലയുടെ പഴയകാല ചരിത്രം. പാടശേഖരങ്ങളിലും, കൃഷിയിടങ്ങളിലും പണിയെടുത്തിരുന്ന സാധാരണക്കാരന് വദ്യഭ്യാസത്തിന്റെ സാധ്യതകള്‍ ഉള്‍ക്കൊള്ളുവാനും, അവരുടെ കുട്ടികളെ പഠിപ്പിക്കുവാനും സാധിച്ചില്ല. എന്നാല്‍ ഈ പുതിയ കാലഘട്ടം ചരിത്രങ്ങളെ കീഴ്‌മേല്‍ മറിച്ചു. ജില്ലാ രൂപീകരണത്തിന് ശേഷം ഒരു വിദ്യഭ്യാസ വിപ്ലവം തന്നെ ഇവിടെ നടക്കുകയുണ്ടായി. വിദ്യാഭ്യാസത്തിന്റെ അനിവാര്യത സാധാരണക്കാരിലെത്തിക്കുവാന്‍ രാഷ്ട്രീയ, സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ഇന്ന് അറിവിന്റെ നവലോകം മലപ്പുറത്തുകാരുടെ വരുതിക്കുള്ളിലാണ്. 1988 ല്‍ നടന്ന സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിലൂടെ ജില്ല സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചു. ആ പദ്ധതിയിലൂടെ ഏറ്റവും തിളക്കമാര്‍ പ്രവര്‍ത്തനം കാഴ്ചവെച്ചതിനാല്‍ മലപ്പുറം ജില്ലയുടെ ഒരു പഠിതാവായിരുന്ന ചേലക്കാടന്‍ ആയിഷ ആയിരുന്നു അന്ന് കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചതായി ലോകത്തോട് പ്രഖ്യാപിച്ചത്. 2003 ല്‍ കേരള സര്‍ക്കാറിന്റെ അക്ഷയ പദ്ധതിയിലൂടെ ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ ജില്ല എന്ന നേട്ടം കൈവരിച്ചു കൊണ്ട് വള്ളുവനാടന്‍ ഗ്രാമീണര്‍ സൈബര്‍ലോകവും കീഴടക്കി. പുതിയ തലമുറയാകട്ടെ വിദ്യാഭ്യാസത്തില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ചു. ഉയര്‍ന്ന നിലവാരമുള്ള നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ വന്നു. കാലക്കറ്റ് യൂനിവേഴ്‌സിറ്റി, തിരൂരിലെ മലയാളം സര്‍വകലാശാല, കോട്ടക്കല്‍ ആയുര്‍വേദ സര്‍വ്വകലാശാല, പെരിന്തല്‍മണ്ണയിലെ അലിഗഡ് ഓഫ് കാമ്പസ് തുടങ്ങിയവയെല്ലാം ജില്ലയിലെ സുപ്രധാന വിദ്യാഭ്യാസ ആസ്ഥാനങ്ങളാണ്. 

കൃഷിയായിരുന്നു ഇവിടത്തുകാരുടെ പ്രധാന തൊഴിലെങ്കിലും ഇന്ന് 90% ശതമാനം ജനങ്ങളും ഗള്‍ഫിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഉപഭോഗ സംസ്‌കാരത്തിന്റെ കടന്ന് കയറ്റവും, ആധുനിക വല്‍ക്കരണത്തിന്റെ തലോടലുകളും മനസ്സുകളെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഉള്‍നാടന്‍ ഗ്രാമീണ ചൈതന്യങ്ങളില്‍ ഭീകരമായി ഇടപെടാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല എന്നത് അല്‍പം ആശ്വാസം പകരുന്നു. ഇടതൂര്‍ന്ന നാട്ടുപാതകള്‍, ചായക്കടകള്‍, പാടവരമ്പുകള്‍, പാമ്പിന്‍ കാവുകള്‍ എല്ലാം ഇവിടങ്ങളില്‍ അവശേഷിക്കുന്ന ഗ്രാമീണ ചിഹ്നങ്ങള്‍ തെന്നിയാണ്. പക്ഷെ ജീവിതത്തിലും, വിദ്യഭ്യാസത്തിലും, ഉന്നത നിലവാരത്തില്‍ മുേന്നറുമ്പോഴും ഏതൊക്കെയോ താല്‍പര്യങ്ങള്‍ക്ക് വേണ്ടി കൃഷിഭൂമികളും, കുന്നുകളും, തണ്ണീര്‍തടങ്ങളും എല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത് മറ്റെല്ലാ ജില്ലകളെയും പോലെതന്നെ ഇവിടെയും കാണാന്‍ കഴിയും.

മെലിഞ്ഞുണങ്ങിയൊഴുകുന്ന നിളയും, മലിനജലം പേറി വിളറിയ ചാലിയാറും, പ്രതാപം നഷ്ടപ്പെട്ട കടലുണ്ടിപ്പുഴയും തിരൂര്‍പുഴയും പിന്നെ മറ്റുള്ള പോഷക നദികളും  ഈ തലമുറക്ക് മുമ്പിലെ ചോദ്യചിഹ്നങ്ങളാണ്. കരയെ കുതിര്‍ത്ത്, പച്ചപുതപ്പിച്ച് പശ്ചിമഘട്ടത്തില്‍ നിന്ന് അറബിക്കടലിലേക്ക് നിറഞ്ഞൊഴുകിയപ്പോള്‍ ഭാരതപ്പുഴയും ചാലിയാറും കിതപ്പറിഞ്ഞിരുില്ല. പക്ഷെ ഇന്ന് പുഴയുടെ മാറില്‍ മനുഷ്യന്‍ തീര്‍ത്ത ഉണങ്ങാത്ത മുറിവുകളിലൂടെ ഒഴുകിയൊലിക്കുന്നത് ചോരയാണ്, തെളിനീരല്ല. മണ്ണിനെ സ്‌നേഹിച്ച പാരമ്പ്യമാണ് വള്ളുവനാടിന്റേത്. മണ്ണും വിണ്ണും വിട്ട് പറന്നകലാന്‍ ശ്രമിക്കുമ്പോള്‍ മണ്ണിലേക്ക് തന്നെ മടങ്ങേണ്ട സത്യത്തെ മറക്കാതിരിക്കാന്‍ കഴിയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

Friday, May 1, 2020

രോഗശയ്യയിലെ ഭൂമി !





നുഷ്യന്റെ ആധുനിക യാത്രാസൗകര്യങ്ങളുടെ വികാസം ലോകത്തിന്റെ വലുപ്പം കുറച്ചു. ഭൂമിയുടെ ഏതറ്റത്തേക്കും അതിവേഗതയിലെത്തിച്ചേരുവാനുള്ള യാത്രാസൗകര്യങ്ങള്‍ നമ്മെ ഏറെ ഉയരങ്ങളിലെത്തിച്ചു. ആകാശങ്ങള്‍ കീഴടക്കി. ഇപ്പോള്‍ നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും ഇടയിലൂടെയുള്ള Interstellar ബഹിരാകാശ യാത്രളുടെ അരികിലുമെത്തി. പുതിയ 'വേഗത' കള്‍ക്കായുള്ള പരീക്ഷണങ്ങളിലാണ് ഇന്നും നാം. കീഴടക്കാനുള്ള വ്യഗ്രത എന്നും നമ്മുടെ ഹൃദയമന്ത്രമാണല്ലോ.

കാടുകളില്‍ നാം കയറി നീതിയും നിയമവും നിര്‍മ്മിച്ചപ്പോള്‍ ഇടങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് വേവലാതിയുണ്ടായിരുന്നു. വേഗമേറിയ ഭാവമാറ്റങ്ങള്‍ അവര്‍ക്ക് മനസ്സിലായില്ല. ആധുനിക മനുഷ്യന്റെ വേഗതക്കൊപ്പം എത്താന്‍ കഴിയാതിരുന്ന ആ പഴയ മനുഷ്യരും അസംഖ്യം ജീവജാലങ്ങളും പകച്ചു നിന്നു. അപ്പോഴും മനുഷ്യന്‍ അവന്റെ യാത്രകളില്‍ ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടേയിരുന്നു. രമ്യഹര്‍മ്മ്യങ്ങളും, മഹാസൗധങ്ങളും, നക്ഷത്ര യാത്രകളും എല്ലാം സര്‍വ്വസാധാരണമായി. അപ്പോഴും വേഗതയുടെ പൊരുളറിയാതെ  അവര്‍ അന്ധാളിച്ചു നിന്നു. സകല ജീവജാലങ്ങളുടെയും സര്‍വ്വാധിപത്യം മനുഷ്യന്‍ ഏറ്റെടുത്തു. അതുകൊണ്ടാവുമോ എന്നറിയില്ല, ഒരദ്ഭുത ജന്മം രംഗപ്രവേശം ചെയ്തു.
ജീവനുണ്ടെന്നും ഇല്ലെന്നും ഉറപ്പിച്ചു പറയാന്‍ സാധിക്കാത്ത ഒരപൂര്‍വ്വ ജന്മം. ജീവ കോശങ്ങളില്‍ കടന്നാല്‍ മാത്രം ജീവന്റെ സ്വാഭാവം കാണിക്കുന്ന ജൈവകണം. 'വേഗത' എന്ന ആധുനിക മനുഷ്യന്റെ ജീവാത്മാവിനെ അമ്മാനമാടിയ വൈറസ്. നിമിഷാര്‍ദ്ദങ്ങളുടെ വേഗതയില്‍, മറ്റ് ജീവകോശങ്ങളില്‍ വെച്ച് കോശഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഇവ പെരുകി. മനുഷ്യന്‍ സൃഷ്ടിച്ച അതേ യാത്രാവേഗതയില്‍ അവ ലോകം കീഴടക്കി. മനുഷ്യന്‍ തന്നെ ഭൂമിയുടെ ഓരോ മുക്കിലും മൂലയിലും അവയെ പ്രതിഷ്ഠിച്ചു. എത്രമാത്രം വേഗത്തില്‍ നമുക്ക് ലോകത്തിനെ കീഴടക്കുവാന്‍ സാധ്യമാകുന്നുവോ, അത്രയും വേഗത്തില്‍ തന്നെ കോറോണ മനുഷ്യകുലത്തെയും കീഴടക്കി.

പ്രകൃതിക്ഷോഭം, പകര്‍ച്ചവ്യാധികള്‍ അങ്ങിനെ നിരവധി ദുരന്തങ്ങളെ നേരിട്ടാണ് മാനവസമൂഹം വളര്‍ന്നത്. ആദിമ മനുഷ്യന്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ കൂട്ട പലായനം ചെയ്തായിരുന്നു രക്ഷപ്പെട്ടത്. അതിര്‍ത്തികളും നിയമങ്ങളും ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍, ഓരോ ദുരന്തങ്ങള്‍ നേരിടേണ്ടി വരുമ്പോളും അവര്‍ കൂട്ടമായി പലായനം ചെയ്യുകയായിരുന്നു. വാസയോഗ്യമെങ്കില്‍ ഭൂമിയിലെ ഏത് പ്രദേശവും അവര്‍ പുനരധിവാസത്തിനായി തിരഞ്ഞെടുക്കുമായിരുന്നു. അതിര്‍ത്തികളും അതിര്‍ത്തികളിലെ കാവലാളുകളും അന്നവര്‍ക്ക് അന്യമായിരുന്നല്ലോ. ദുരന്തങ്ങള്‍ പലപ്പോഴും ഓരോ സമൂഹങ്ങളെയും തന്നെ തുടച്ചു നീക്കി. ഓരോ ദുരന്തങ്ങളും അവര്‍ക്ക് അജ്ഞാതമായ ഭയമായിരുന്നു. ഭയം ദൈവങ്ങളും!

പുതിയ ലോകക്രമം അതിവേഗതിയിലാണ് കുതിച്ചു പാഞ്ഞത്. പുറകെയെത്താന്‍ കഴിയാത്തവര്‍ കിതച്ചിരുന്നു. അവരെ അരികുവല്‍ക്കരിക്കപ്പെട്ടവര്‍, പാവങ്ങള്‍, ദരിദ്രര്‍ എന്നുമെല്ലാം വിളിച്ചു. കുതിച്ചു പാഞ്ഞവര്‍ ലോകം കീഴടക്കിക്കൊണ്ടേയിരുന്നു. രാജ്യാതിര്‍ത്തികളും, ഭൂമിയും ചന്ദ്രനും നക്ഷത്രങ്ങളും ഗ്രഹങ്ങളും കടന്ന് അവര്‍ വളര്‍ന്നു. മതിയാവാതെ വന്നപ്പോള്‍ വെട്ടിപ്പിടിച്ചു, കലഹിച്ചു, യുദ്ധം ചെയ്തു, കൊന്നു കൊലവിളിച്ചു. ആയുധപ്പുരകള്‍ നിറഞ്ഞു കവിഞ്ഞു. ആധുനിക ആയുധങ്ങള്‍ക്കായി വീണ്ടും പോരാട്ടം തുടര്‍ന്നു. അങ്ങിനെ ജൈവായുധങ്ങള്‍ക്കായി ബുദ്ധിയും വിവേകവും സമര്‍പ്പിച്ചു. മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലാനുള്ള പരീക്ഷണങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.

അപ്പോളാണ് ഈ അതിസൂക്ഷമാണു ആധുനിക മനുഷ്യന്റെ വേഗതക്കൊപ്പം ലോകം മുഴുവന്‍ കീഴടക്കാനൊരുങ്ങിയത്, കോവിഡ് 19. അവന്റെ യന്ത്രച്ചിറകുകളിലേറി ഭൂമിയിലെ 192 രാജ്യങ്ങളില്‍ പരിലസിക്കുകയാണ് ഈ വൈറസ്. നമിമഷങ്ങള്‍ക്കുള്ളില്‍ അംഗബലം വര്‍ദ്ദിപ്പിപ്പിച്ച് കീഴടക്കാനുള്ള സിദ്ധി അവയുടെ പോരാട്ടത്തിന്റെ ഭീകരത വര്‍ദ്ദിപ്പിക്കുന്നു.
ഇതുവരെ പിടിച്ചു കെട്ടാന്‍ കഴിയാത്ത ഈ ജൈവകണം ശക്തിയാര്‍ജ്ജിച്ചത് അതിന്റെ ജനിതകമാറ്റങ്ങളിലൂടെയാണ് എന്ന് ശാസ്ത്രം. ജനിതക മാറ്റം എന്ന പ്രതിഭാസത്തെ പാരമ്പര്യ അനുഭവസമ്പത്ത് എന്ന് വേണമെങ്കില്‍ വിവക്ഷിക്കാം. അങ്ങിനെയെങ്കില്‍ മനുഷ്യന്റെ ഓരോ ചലനങ്ങളും വേഗതയും എല്ലാം തിരിച്ചറിഞ്ഞ് ഒരുങ്ങിപ്പുറപ്പെട്ടതാണ് ഈ നവാഗത കൊറോണ വൈറസ് എന്ന് തന്നെ പറയേണ്ടി വരും. സകലതും വാരിപ്പുണര്‍ന്ന്, ഭൂമിയടെ പട്ടയം തീറെഴുതിവാങ്ങി എന്തിനൊക്കെയോ വേണ്ടി പടയോട്ടം നടത്തുന്ന മനുഷ്യന്റെ വേഗതയോടൊപ്പം ചേര്‍ന്ന്; അവന്റെ ചങ്കിലും ശ്വാസനാളങ്ങളിലും പിടിമുറുക്കിയിരിക്കുകയാണ് കൊറോണ. പ്രതിരോധിക്കാന്‍ അവന്‍ നിര്‍മ്മിച്ച ആയുധങ്ങളൊന്നും ഉപയോഗയോഗ്യമല്ല. പുതിയ ആയുധങ്ങള്‍ കണ്ടെത്താനുമായിട്ടില്ല. പക്ഷെ, മാര്‍ഗ്ഗങ്ങളൊരുക്കിയിട്ടുണ്ട്.

യുഗാന്തരങ്ങളായി അവന്‍ തീര്‍ത്ത സാമൂഹ്യജീവിതത്തിന്റെ കണ്ണിയറുക്കണം.

സാമൂഹ്യ അകലം പാലിക്കണം.

പിന്നെ, വാതിലുകള്‍ അടച്ചുപൂട്ടി അവനവന്റെ മുറികളില്‍ അഭയം പ്രാപിക്കണം.

ഇതും ഒരു യുദ്ധമാണ്. മാനവരാശിയും വൈറസും തമ്മിലുള്ള യുദ്ധം. അതിസൂക്ഷ്മതയും അതികായകത്വവും തമ്മിലുള്ള യുദ്ധം. ശബ്ദവും നിശ്ശബ്ദതയും തമ്മിലുള്ള യുദ്ധം. ഒരോ യുദ്ധങ്ങള്‍ക്കും കാരണങ്ങളുണ്ടാവാറുണ്ടല്ലോ. ലോകമഹായുദ്ധങ്ങള്‍ക്ക് കാരണങ്ങളുണ്ടായിരുന്നു. പഴശ്ശിരാജ ബ്രിട്ടീഷുകാരെ ആക്രമിച്ചതിനും, ജാലിയാന്‍ വാലാബാഗ് കൂട്ടക്കൊലക്കും  കാരണമുണ്ടായിരുന്നു.  ഈ കാരണങ്ങളെ പരസ്പരം നമുക്ക് നീതീകരിക്കാനാവില്ലല്ലോ. ഫാസിസത്തിന്റെ ആക്രോശങ്ങളും സ്വാതന്ത്ര്യത്തിന്റെ ആവേശങ്ങളും വ്യത്യസ്തമല്ലേ. അതിനാല്‍, ഇവിടെ ഇപ്പോള്‍ നടക്കുന്ന ഈ യുദ്ധത്തിനും ഒരു കാരണമുണ്ടാകാം. അത് പലതുമാകാം. ആയുധങ്ങളുടെ ഉല്‍പാദന - ശേഖരങ്ങളിലേക്കുള്ള കരുതിവെപ്പാവാം. ഭൂമിയുടെ ആവാസവ്യവസ്ഥയില്‍ കയറി കോപ്രായത്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങളാവാം. അത് പ്രപഞ്ചത്തിന്റെ പ്രതികരണമാകുമ്പോള്‍ പ്രവചനാതീതമായ പ്രത്യാഘാതങ്ങളായി രൂപപ്പെടുന്നതാവാം. അല്ലെങ്കില്‍ ആയുധശേഖരങ്ങളിലേക്കുള്ള പരീക്ഷണങ്ങളാവാം. അതുമല്ലെങ്കില്‍ കാരണം കണ്ടെത്താനിരിക്കുന്നതേയുള്ളൂ എന്ന് സമാശ്വസിക്കുകയുമാവാം.

എന്തായാലും കുറച്ചു ദിവസങ്ങളായി മനുഷ്യന്‍ അവന്റെ വേഗത അല്‍പം കുറിച്ചിരിക്കുന്നു. പ്രാണഭയത്താല്‍ വീടുകളിലേക്ക് മടങ്ങിപ്പോയിരിക്കുന്നു. അത്കൊണ്ടാവാം, തെളിഞ്ഞ നീലാകാശത്തില്‍ പറവകള്‍ വട്ടമിട്ട് പറക്കുന്നുണ്ട്. മലിനമായ ജീവശാലകളില്‍ പച്ചപ്പിന്റെ തുടിപ്പുമുണ്ട്.
ഇനി പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണല്ലോ നമ്മള്‍. ഇതുവരെ ചെയ്തു വെച്ചതെല്ലാം പൂര്‍ത്തിയാക്കുവാനുള്ള വേഗമേറിയ നെട്ടോട്ടത്തിനുള്ള കാത്തിരിപ്പ്. നമ്മുടെ വേഗത ഇനിയും കൂടിയേക്കാം. അമിതവേഗതക്കിടയിലും നാമറിയാതെ കൂടെ സഞ്ചിരിക്കാനും ജീവന്‍ അപായപ്പെടുത്തുവാനുമുള്ള അപകടം ഏതു നിമിഷവും കൂടെയുണ്ടാവും. ഇത് ഇനിയെങ്കിലും ഓര്‍മ്മിക്കാന്‍ സാധിച്ചാല്‍ അല്‍പം തലമുറകള്‍ക്കെങ്കിലും ഭാവിയില്‍ ഈ മനോഹരമായ ഭൂമിയുടെ പ്രണയം ആസ്വദിക്കാം.

(2020 മെയ് 1 ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്)

Saturday, March 21, 2020

ലോകം, ഏകാന്തമാകുമ്പോള്‍.



              ലോകം പ്രതിരോധത്തിന്റെ വഴിതേടുകയാണ്. പരിഹാരത്തിന്റെ ആത്മാവ് തിരയുകയാണ്. ആതുരാലയമായമാകുന്ന ഭൂമിയുടെ വേദനിക്കുന്ന മുറിപ്പാടുകളില്‍ പുരട്ടാന്‍ മരുന്നില്ലാതെ ആധുനിക ലോകം കൈമലര്‍ത്തുന്നു. വുഹാനിലെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഡിസംബറിലെ രണ്ടാം വാരത്തിലായിരുന്നു ഈ സൂക്ഷമാണുവിന്റെ പ്രയാണമാരംഭിക്കുന്നത്. മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിന്റെ കണ്ണികളെ പിഴുതെറിഞ്ഞാണ് നോവല്‍ കൊറോണ എന്ന വൈറസ് യാത്രയാരംഭിച്ചത്. ശ്വാസനാളങ്ങളില്‍ പിടിമുറുക്കിയപ്പോള്‍ ലോകം വീര്‍പ്പുമുട്ടി. പിന്മാറാതെ അതിരുകള്‍ കടന്ന് പറക്കുന്നതിനിടയില്‍ ലോകം നല്‍കിയ പുതിയ പേരാണ് കോവിഡ് 19.  മരണത്തിന്റെയും രോഗബാധിതരുടെയും കണക്കുകള്‍ പെരുകുമ്പോള്‍ അതിന്റെ സഞ്ചാര പഥങ്ങളില്‍ സകല ബിംബങ്ങളും മാറ്റിമറിക്കപ്പെടുകയാണ്.

കണ്ണിയറ്റു പോകാതെ അണിയണിയായി ഒരുമിക്കാനുള്ള ആഹ്വാനങ്ങളെല്ലാം തിരുത്തിക്കഴിഞ്ഞു. ചങ്ങലകളുടെ കണ്ണികള്‍ വിളക്കിച്ചേര്‍ത്തവര്‍ തന്നെ അവ പിഴുതെറിയാന്‍ ആവര്‍ത്തിച്ചു. ആരാധനാലയങ്ങളുടെ വാതിലുകളെല്ലാം കൊട്ടിയടക്കപ്പെട്ടു. ഓരോരുത്തരും അവനവന്റെ മുറികളിലേക്ക് ചേക്കേറി. പട്ടണങ്ങളില്‍ പറന്നിറങ്ങിയവര്‍ ഗ്രമങ്ങളില്‍ തിരിച്ചെത്തിയപ്പോള്‍ ഗ്രാമീണര്‍ അലോസരപ്പെട്ടു. മഹാനഗരങ്ങള്‍ സൃഷ്ടിച്ച മഹാമാരികളുടെ വാഹകരാണ് നിങ്ങള്‍ എന്നവര്‍ പിറുപിറുത്തു. ഒട്ടും ദൂരമില്ലാതായ ലോകത്തിന്റെ ഓരോ കോണിലും കോവിഡ് സ്ഥാനമുറപ്പിച്ചു. സൈ്വര്യവിഹാത്തിനായി വിമാനങ്ങളിലൂടെ നക്ഷത്രസൗകര്യങ്ങളാണ് വൈറസുകള്‍ക്ക് ലഭിച്ചതെങ്കിലും ഇന്ന് ഈ മഹാമാരിയെ ചെറുക്കാനുള്ള തയ്യാറെടുപ്പിലാണ് നമ്മള്‍. ഭീതിയും ആശങ്കയും വേണ്ടെന്നും ജാഗ്രതയാണ് ആവശ്യമെന്നും ഭരണകൂടങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നു.

ശാസ്ത്രത്തിന്റെ വിധിന്യായങ്ങള്‍ക്കായി ലോകം കാത് കൂര്‍പ്പിച്ചിരിക്കുകയാണ്. നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഗൗരവത്തോടെ സ്വീകരിക്കുന്നു.
ശാസ്ത്ര നിര്‍ദ്ദേശങ്ങള്‍  പണ്ഡിതനും, പാമരനും, ഭരണാധികാരിയും, പുരോഹിതനും എല്ലാം ഒരേമനസ്സോടെ കാതോര്‍ത്തിരിക്കുന്നു. ഈ മഹാവ്യാധിയുടെ ഓര്‍മ്മകള്‍ അവസാനിക്കുന്നത് വരെയെങ്കിലും; ജാതിയും മതവും വര്‍ഗ്ഗവും വര്‍ണ്ണവുമെല്ലാം മൗനത്തിന്റെ ഇടവേളയൊരുക്കുന്നു.

തീവ്രമായ മുന്നൊരുക്കത്തോടെയാണ്‌ എല്ലാ രാജ്യങ്ങളും ആ രാജ്യക്കാരും ഈ പകര്‍ച്ചവ്യാധിയെ നേരിടാന്‍ തയ്യാറായിരിക്കന്നത്. കൂടിച്ചേരലുകളില്ലാത്ത കൂട്ടായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഈ ആരോഗ്യപ്രവര്‍ത്തനങ്ങളുടെ കാതല്‍. രാജ്യാതിര്‍ത്തികള്‍ അടച്ചുകൊണ്ടിരിക്കുന്നു. സാമൂഹ്യമായ അകല്‍ച്ച  പാലിക്കുവാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് അറിയിക്കുന്നു. അതല്ലാതെ ഫലപ്രദമായ മറ്റൊരു വഴിയും ഇത് വ്യാപിക്കാതിരിക്കാന്‍ ഇല്ല എന്നതിനാല്‍ എല്ലാ പൗരന്മാരും ഈ അറിയിപ്പ് പാലിക്കാന്‍ ബാധ്യസ്ഥരാണ്. അല്‍പം ദിവസങ്ങളുടെ ഏകാന്തത (Isolation) ഒരു സമൂഹത്തിനോട് നാം നിറവേറ്റേണ്ട കടമയാണ്. സമൂഹ വ്യാപനം എന്ന മാരകമായ അവസ്ഥയെ ചെറുക്കാന്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ ആദരവോടെ അനുവര്‍ത്തിക്കാന്‍ നമുക്കാവേണ്ടതുണ്ട്. 

'കോളറ' എന്ന രോഗത്തെ ആസ്പദമാക്കി നോര്‍വീജിയന്‍ കവിയായ ഹെന്‍ഡ്രിക് വെര്‍ഗ്ലാന്‍ഡ് (Henrik Arnold Thaulow Wergeland) രചിച്ച ' ദി ഇന്ത്യന്‍ കോളറ ' എന്ന നാടകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ലോകം മുഴുവന്‍
വ്യാപിച്ചു കിടക്കുന്ന ബ്രട്ടീഷ് കൊളോണിയലിസമാണ് ഈ പകര്‍ച്ചവ്യാധി
ലോകം മുഴുന്‍ പടരാന്‍ കാരണം എന്ന്  അദ്ദേഹം
ഈ നാടകത്തിലൂടെ വിര്‍ശിച്ചു. അധിനിവേശ ശക്തികളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടി 'വെര്‍ഗ്ലാന്‍ഡ് ' എന്ന കവി ഉന്നയിച്ച അത്തരം ചോദ്യങ്ങള്‍ പുനര്‍ജ്ജനിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഒരു പുതിയ നാടകക്കാരനോ കവിയോ എഴുത്തുകാരനോ ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു; എന്തുകൊണ്ടാണ് വുഹാനിലെ മാംസമാര്‍ക്കറ്റില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട ഈ മഹാമാരി ഇന്ന് ലോകത്തിന്റെ മുക്കിലും മൂലയിലും നാശം വിതച്ചുകൊണ്ടേയിരിക്കുന്നു എന്ന്. കാരണം, എന്നും ചോദ്യങ്ങള്‍ ഭയമില്ലാതെ ചോദിക്കാന്‍ ശീലിച്ചിട്ടുള്ളത് കലാകാരന്മാരാണല്ലോ.

ലോകം മുഴുവന്‍ അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന ഈ രോഗത്തെ ഇക്കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പാന്‍ഡമിക് വിഭാഗത്തിലുള്ള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. ലോകം മുഴുവനും പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രം പാന്‍ഡെമിക് (Pandemic)  എന്ന് വിളിക്കുന്നത്. 1817 മുതല്‍ 1824 വരെയുള്ള കാലഘട്ടത്തില്‍ പൊട്ടിപ്പുറപ്പെട്ട കോളറ ഒരു പാന്‍ഡെമിക് വിഭാഗത്തില്‍ പെടുന്ന പകര്‍ച്ചവ്യാധിയായിരുന്നു. ബംഗാളില്‍ നിന്ന് ആരംഭിച്ച ആദ്യഘട്ട കോളറ ഇന്തോനേഷ്യ, വിയറ്റ്‌നാം, തായ്താലാന്റ്, സിങ്കപ്പൂര്‍, മലേഷ്യ, ചൈന, കിഴക്കന്‍ ആഫ്രിക്ക, മെഡിറ്ററേനിയന്‍ തീരം തുടങ്ങീ നിരവധി ലോകരാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇന്ത്യയിലാകമാനം പടരുകയും 10,000 ബ്രട്ടീഷ് സൈനികരുടെയും അസംഖ്യം ഇന്ത്യക്കാരുടെയും
മരണകാരണമായി. 1829 - 51 കാലയളില്‍ ഉണ്ടായ രണ്ടാം കോളറ ലോകരാജ്യങ്ങളിലേക്ക് തന്നെ വ്യപിച്ചു. ഒരു ലക്ഷത്തിലധികം ആളുകല്‍ ഹങ്കറിയിലും, അന്‍പത്തിഅയ്യായിരത്തിലധികം ആളുകള്‍ ബ്രിട്ടന്‍, അയര്‍ലാന്റ് എന്നിവടങ്ങളിലും മരിച്ചു. കൂടാതെ റഷ്യ, അമേരിക്ക, ഫ്രാന്‍സ്, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചു. പിന്നീട് വിവിധ കാലങ്ങളില്‍ ഉണ്ടായ വ്യാപനം ലോകം ഏറെ ഭീതിയോടെയാണ് നേരിട്ടത്. 

നിലവിലുള്ള മറ്റൊരു പ്രധാന പാന്‍ഡെമിക് രോഗമാണ് മദ്ധ്യ പശ്ചി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഉല്‍ഭവിച്ച എച്ച്.ഐ.വിയും, എയിഡ്‌സും. ഫലപ്രദമായ വിദ്യാഭ്യാസവും മറ്റും കാരണത്താല്‍ രോഗബാധയുടെ നിരക്ക് കുറച്ചു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെങ്കിലും; ഇന്ത്യയില്‍ 2.11 ദശലക്ഷം ആളുകള്‍ എച്ച്.ഐ.വി ബാധിതരായി ഉണ്ട് എന്ന, ദേശീയ National AIDS Control Organisation  ന്റെ 2015 ലെ കണക്ക്    ഇത്തരം രോഗങ്ങളുടെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. 

ജനസമൂഹത്തെ മൊത്തമായി ബാധിക്കുന്ന രോഗാവസ്ഥകളെ എപ്പിഡെമിക് എന്നാണ് വിളിക്കുന്നത്. കോളറയെപ്പോലെ തന്നെ വസൂരി, ഇന്‍ഫ്‌ളുവന്‍സ, മലേറിയ, മഞ്ഞപ്പനി, ക്ഷയം, കുഷ്ടരോഗം, പ്ലേഗ്, എബോള, നിപ്പ തുടങ്ങിയ നിരവധി രോഗങ്ങളുടെ സംഹാര ശക്തി തിരിച്ചറഞ്ഞു തന്നെയായിരുന്നു മനുഷ്യരാശിയുടെ പ്രയാണവും. 

മലയാളിയുടെ പോയകാലത്തിന്റെ ആരോഗ്യ ചരിത്രം എത്രമാത്രം സങ്കീര്‍ണ്ണത നിറഞ്ഞതായിരുന്നു എന്നതിന്റെ ഒരു തിരിഞ്ഞു നോട്ടം ഈ മാഹാവ്യാധിയുടെ കാലത്ത് പ്രസക്തമാണ്. വൈദ്യശാസ്ത്രം വികസിച്ചിട്ടില്ലാത്ത പോയ കാലങ്ങളില്‍ മനുഷ്യന്‍ നേരിട്ട മാറാവ്യാധികളുടെ ദുരന്ത ചരിത്രം ഈ ആധുനിക യുഗത്തിലെ 'കൊറോണാ'കാലത്ത് ചേര്‍ത്തു വായിക്കാം. 

ജീവത നിലവാരത്തിലായാലും ആരോഗ്യ രംഗത്തും കേരളീയര്‍ ഏറെ മുന്നിലാണ് എന്നത് വസ്തുതയാണ്. വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതിയും ജനങ്ങളുടെ ശരിയായ ഇടപെടലുകളും സര്‍ക്കാരുകളുടെ കാലാനുസൃതവും നൂതനവും അനിവാര്യവുമായ പ്രവര്‍ത്തനങ്ങളും എല്ലാം തന്നെ മലയാളിയുടെ ആരോഗ്യ രംഗം കരുത്തുള്ളതാക്കി. 

എന്നാല്‍ ഒരു കാലത്ത് നാം തൂത്തെറിഞ്ഞ കോളറ കഴിഞ്ഞ വര്‍ഷങ്ങളില്‍ വീണ്ടും തിരിച്ചെത്തിയതും മറ്റും ഗൗരവത്തോടെ കണേണ്ടതാണ്. വിട്ടുവീഴ്ചയില്ലാത്ത വൃത്തിയും വെടിപ്പും നമ്മുടെ കൂടപ്പിറപ്പാണെങ്കിലും വൃത്തിഹീനമായ പരിസരങ്ങളും മാലിന്യ കൂമ്പാരങ്ങളും നമുക്ക് അന്യമല്ലല്ലോ. വ്യക്തിശുചിത്വത്തിന് സ്വന്തം വീട് മാത്രവും, മാലിന്യ നിക്ഷേപത്തിന് പൊതുവിഴികളും തിരഞ്ഞെടുക്കുന്ന നമ്മളില്‍ പലരും തന്നെയാണ് ഭൂമിയെ വിഷമയമാക്കുന്നത്‌.

മാഹാമാരികളെ പിടിച്ചു കെട്ടിയ കേരളത്തിന്റെ ഒരു പഴയ ചരിത്രം നമുക്കുമുണ്ട്. വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങളും, ഗതാഗത സൗകര്യങ്ങളും, ആരോഗ്യ കേന്ദ്രങ്ങളും ഒന്നും ഇല്ലാതിരുന്ന; അധികം അകലെയാല്ലാത്ത ഭൂതകാലത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ അത് വ്യക്തമാകും. വസൂരിയും, കുഷ്ടവും, കോളറയും പോലെയുള്ള നിരവധി രോഗങ്ങള്‍ എത്രയോ മനുഷ്യരുടെ ജീവന്‍ കവര്‍ന്നു. പ്രകൃതിയോട് മല്ലടിച്ചു ജീവിച്ച അവര്‍ അന്ന് അതിനെ ദൈവകോപമായി കാണുകയും, മന്ത്രവാദങ്ങളും മറ്റും നടത്തി ജീവഹാനി വിളിച്ചു വരുത്തി. മറ്റു ചിലരാകട്ടെ നിലവിലുള്ള ചികിത്സാരീതികള്‍ സ്വീകരിച്ചു.
ആരോഗ്യ മുന്നറിയിപ്പുകളോ നവീന ചികിത്സാരീതികളോ ഒന്നുമില്ലാതിരുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ അവരെ കൊന്നൊടുക്കി. മരിച്ചുവീഴുന്ന സമൂഹത്തെ നോക്കി ഒരു ജനത അന്ധാളിച്ചു ജീവിച്ചു. പക്ഷെ അന്നും ഭരണാധികാരികളും പരിഷകൃതരായ ജനതയും ഇത്തരം വിപത്തിനെതിരെ ജാഗ്രതയുള്ളവരായിരുന്നു. അതുകൊണ്ടു തന്നെയാണ് ലോകത്തിന്റെ പുതിയ ആരോഗ്യ ചലനങ്ങളെ തിരിച്ചറിയുവാനും അവ സ്വന്തമാക്കുവാനും എളുപ്പത്തില്‍ കേരളീയര്‍ക്ക് സാധിച്ചത്. 

ഇന്ന് ആരോഗ്യരംഗത്ത് മലയാളിയുടെ ആയുര്‍ ദൈര്‍ഘ്യം കൂടുതലാണ്. ശിശുമരണ നിരക്ക് കുറവാണ്. ആരോഗ്യ കേന്ദ്രങ്ങള്‍ ഓരോ ഗ്രമങ്ങളിലും സജീവമാണ്. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറുകള്‍ സജീവ സന്നദ്ധരാണ്. പക്ഷെ, അപ്പോഴൊക്കെയും കേരളത്തിന്റെ അഴുക്കു ചാലുകളിലൂടെ രോഗാണുക്കളുടെ പ്രവാഹമുണ്ട് എന്നത് കാണാതിരിക്കാന്‍ സാധ്യമല്ല. പൊതു നിരത്തുകളിലും വിജനമായ പ്രദേശങ്ങളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സമൂഹ്യവിരുദ്ധര്‍ വിളയാടുന്നതും പറയാതിരിക്കാന്‍ കഴിയില്ല. 

കോവിഡ് 19 എന്ന അപരിചിതമായ  മറ്റൊരു പകര്‍ച്ചവ്യാധിയെ ഇന്ന് നാം നേരിട്ടു കൊണ്ടിരിക്കുന്നു. വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും നിരന്തരം ലഭിക്കുന്നു.
അവയെല്ലാം ഒട്ടും ഇളവില്ലാതെ പാലിച്ചാല്‍ എളുപ്പത്തില്‍ ഇതിനേയും നേരിടാന്‍ കഴിയും. സാമൂഹ്യ അകലം പാലിച്ച്, സാമൂഹ്യ വ്യാപനം തടഞ്ഞ് വ്യക്തിശുചിത്വത്തോടെ നേരിടേണ്ടതാണ് ഈ മഹാമാരി. കേരളത്തില്‍ പരീക്ഷകള്‍ മാറ്റിവെച്ചു. പൊതുപരിപാടികള്‍ അവസാനിപ്പിച്ചു.പക്ഷെ, Social Distancing ലൂടെ ഈ രോഗം വ്യാപിക്കുവാനുള്ള എല്ലാ പഴുതുകളും ഇല്ലാതാക്കുമ്പോളും, സാമൂഹ്യമായി ഏറെ ഔന്നത്യങ്ങളിലാണെന്ന് ഘോഷിക്കുന്ന കേരളത്തിലെ
ആരാധനാലയങ്ങളിലെ തിരക്കവസാനിക്കാന്‍ സമയമേറെയെടുത്തു! ലോകം പകച്ചു നില്‍ക്കുന്ന ഈ രോഗത്തിന്റെ സാമൂഹ്യവ്യാപനം തടയേണ്ടത്‌ മനുഷ്യന്റെ കടമയാണ്. അത്‌കൊണ്ടാണല്ലൊ മാനവികത, മനുഷ്യത്വം എന്നെല്ലാം നാം ഇടതടവില്ലാതെ പ്രസംഗിക്കാറുള്ളത്...! അതീവ ഗൗരവത്തോടെ തന്നെയാണ് ഈ സാഹചര്യത്തെ നേരിടേണ്ടത്. ഇതൊരു യുദ്ധമാണ്. വൈറസിനെതിരെയുള്ള, അതിജീവനത്തിനായുള്ള മാനവരാശിയുടെ യുദ്ധം.

(2020 മാര്‍ച്ച് 3 ന് "മാതൃഭൂമി" ഗള്‍ഫ് ഫീച്ചറില്‍ പ്രസിദ്ധീകരിച്ചത്)

Friday, March 6, 2020

കനല്‍പ്പാടുകള്‍


      പ്രപഞ്ചം അതിന്റെ ഓരോ ചലനങ്ങളും അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഒഴുകിയെത്തിയ ഓരോ മണല്‍ത്തരികള്‍ക്കും അവയുടെ പ്രഭാവകാലത്തിന്റെ കഥ പറയാനുണ്ടാവുമല്ലോ. നദിയുടെ നിരന്തരമായ സ്പര്‍ശനം ഒരു വലിയ പാറക്കെട്ടിനെ ഇല്ലാതാക്കിയ കഥ. വെള്ളം നിര്‍മ്മലമായി തലോടിത്തലോടി കാഠിന്യമുള്ള മലമ്പാറയെ കടപുഴക്കിയെറിഞ്ഞ് പുഴയിലൂടെ ഓഴുക്കിയൊഴുക്കി ഒരു മണല്‍ത്തരിയാക്കിയ കഥ. ഒഴുകാന്‍ വെള്ളമില്ലാതായപ്പോള്‍ മെലിഞ്ഞുണങ്ങിയ പുഴയില്‍ ജരാനര ബാധിച്ച പോലെ പരന്നു കിടന്ന മണല്‍പ്പരപ്പുകളുടെ കഥ. ഓരോ മണല്‍ത്തരിയും ചരിത്രത്തിന്റെ ഭാഗമാണ്, തിരുശേഷിപ്പാണ്. പ്രകൃതി പരുവപ്പെടുത്തിത്തന്ന അടയാളങ്ങളാണ്. 

പ്രകൃതി ചരിത്രങ്ങള്‍ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കും നിഷേധിക്കാനാവാത്ത കരുത്തുള്ള തെളിവായി അവയെല്ലാം നമുക്ക് മുന്നില്‍ സുവ്യക്തം. ഓരോ അടയാളങ്ങളും കൃത്യമായി വായിച്ചെടുക്കുവാനുള്ള കണ്ണുകളുണ്ടാവണം എന്ന് മാത്രം.
പിറവിയിലേക്കുള്ള വഴിക്കണ്ണുകളില്‍ കാഴ്ചക്കുറവുള്ള ആധുനിക സമൂഹം അവന്റെ അടയാളപ്പെടുത്തലുകള്‍ക്കായി പുതിയ സങ്കേതങ്ങളെ ഉപയോഗപ്പെടുത്തി. അങ്ങിനെ കാമറകളിലൂടെ ഓരോ മുഹൂര്‍ത്തങ്ങളും മനുഷ്യന്‍ ഒപ്പിയെടുത്തുകൊണ്ടേയിരുന്നു. അവയെല്ലാം അടയാളപ്പെടുത്തലുകളായിരുന്നു. ഭൂമിയുടെ, പ്രപഞ്ചത്തിന്റെ, മനുഷ്യന്റെ, സ്‌നേഹത്തിന്റെ, വിലാപങ്ങളുടെ, ദുരന്തങ്ങളുടെ.... . 

ഓരോ ദുരന്തങ്ങളും, കലാപങ്ങളും അതിന്റെ കാഠിന്യം വിളച്ചോതുന്ന അടയാളങ്ങള്‍ ബാക്കിയാക്കിയിട്ടുണ്ട്. തലമുറകള്‍ക്ക് കാണുവാനും വിലയിരുത്തുവാനും ആ പാടുകള്‍ തെളിവുകളായി അവശേഷിക്കും. ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട മുദ്ദാസിര്‍ ഖാന്റെ മൃതദേഹതത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന അദ്ദേഹത്തിന്റെ മകന്റെ മുഖം നമ്മോട് പലതും പറയുന്നുണ്ട്. ആ കണ്ണുകളില്‍ ഭാവിയുടെ ഭീതിയും നഷ്ടപ്പെടലിന്റെ വേദനയുമുണ്ട്. ദൈന്യതയാര്‍ന്ന ആ കണ്ണുകളില്‍ ഒരു രാജ്യത്തിന്റെ സാധാരണക്കാരായ മനുഷ്യരുടെ മുഴുവന്‍ വേവലാതികളുമുണ്ട്. Reuters പ്രസിദ്ധീകരിച്ച ഈ ചിത്രത്തിലൂടെ ലോകം കണ്ടത് വംശവെറിയുടെയും വര്‍ഗ്ഗവെറിയുടെയും ഇരകളെയാണ്. 

ചരിത്രം തിരുത്തിയെഴുതപ്പെടുന്ന ഈ കാലഘട്ടങ്ങളില്‍ ഇത്തരം അടയാളങ്ങള്‍ നിശ്ചല സത്യങ്ങളായി എന്നും അവശേഷിക്കും. പോയ കാലങ്ങളുടെ ചിത്രശേഖരങ്ങളിലും നിരവധി ദുരന്തമുഹൂര്‍ത്തങ്ങള്‍ നമുക്ക് കാണാം. 2002 ലെ ഗുജറാത്ത് കലാപത്തിലൂടെ പുറത്ത് വന്ന രണ്ട് ചിത്രങ്ങള്‍ നാം ഏറെ ചര്‍ച്ച ചെയ്തതായിരുന്നുവല്ലോ. ഈ ചിത്രങ്ങളിലൂടെ ആ കലാപത്തിന്റെ രണ്ട് മുഖങ്ങളായി മാറുകയായരുന്നു ഖുത്തുബുദ്ദീന്‍ അന്‍സാരിയും അശോക് മോച്ചിയും. എന്നാന്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരയും കുറ്റവാളിയും, കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തളിയോലപ്പറമ്പില്‍ സംഘടിപ്പിച്ച ഒരു സെമിനാറില്‍ ഒരുമിച്ചിരുന്നതും, മോച്ചി സമൂഹത്തെ നോക്കി ക്ഷമ ചോദിച്ചതും, സൗഹൃദം പങ്കുവെച്ചതും എല്ലാം ആ നിശ്ചല ചിത്രങ്ങളുടെ ശക്തി തന്നെയായിരുന്നു. 

2015 ല്‍ മെഡിറ്ററേനിയന്‍ കടല്‍ തീരത്ത്, ഭൂമിയുടെ സകല ക്രൂരതകളോടും പുറംതിരിഞ്ഞു-കമിഴ്ന്നു കിടന്ന സിറിയന്‍ കുരുന്ന് 'ഐല്‍ കുര്‍ദ്ദി' എന്ന മൂന്നുവയസ്സുകാരന്റെ ചേതനയറ്റ ശരീരം ലോകമനൂഭവിക്കുന്ന വംശവെറിയുടെയും അഭയാര്‍ത്ഥി പ്രതിസന്ധികളുടെയും അടയാളപ്പെടുത്തലായിരുന്നു. കനേഡിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ഈ ചിത്രം പകര്‍ത്തിയത് തുര്‍ക്കി പത്രപ്രവര്‍ത്തകനായ നിലഫര്‍ ഡെമിര്‍ ആയിരുന്നു. 

പട്ടിണിയുടെ ക്രൂരമായ മുഖം ലോകത്തിന് മുന്നില്‍ അവതിപ്പിച്ച ദക്ഷിണാഫിക്കന്‍ ഫോട്ടോഗ്രാഫര്‍ കെവിന്‍ കാര്‍ട്ടറുടെ പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയ  'The vulture and the little girl' എന്ന ചിത്രം ആ ഫോട്ടോഗ്രാഫറുടെ ആത്മഹത്യക്ക് പോലും വഴിയൊരുക്കി. ജീവിതം ആഘോഷമാക്കുന്ന സമൂഹത്തിന് മുന്നില്‍, ഇന്നും മനുഷ്യര്‍ അനുഭവിക്കുന്ന പട്ടിണിയുടെ സത്യസന്ധമായ ആവിഷ്‌കാരമായിരുന്നു ആ ഫോട്ടോ. 1993 ലെ സുഡാനിലെ ആഭ്യന്തര യുദ്ധ കാലഘട്ടത്തില്‍ അവിടേക്ക് ഭക്ഷണപ്പൊതികളുമായി പോയ വിമാനത്തില്‍ യുദ്ധഭീകരത പകര്‍ത്താന്‍  പോയതായിരുന്നു കെവിന്‍. മെലിഞ്ഞുണങ്ങിയ ഒരു പെണ്‍കുട്ടിയുടെ തളര്‍ന്ന ശരീരത്തിനരികെ കുട്ടിയുടെ മരണവും കാത്ത് ഭക്ഷണത്തിനായി കാത്തിരുന്ന കഴുകന്റെ ഫോട്ടോ ലോക മന:സാക്ഷിയെ പിടിച്ചുലച്ചു. ആ കുഞ്ഞിനെ രക്ഷിക്കുന്നതിനായി 20 മിനിട്ട് സമയമുണ്ടായിട്ടും ഒരു മികച്ച ഫോട്ടാക്ക് മാത്രമായി കഴുകനെ ആട്ടിയകറ്റാതെ നിന്നു എന്ന വിമര്‍ശനം, കെവിന്‍ തന്‍െ സ്വന്തം ജീവിതം തന്നെ അവസാനിപ്പിക്കുന്നതിലൂടെയാണ് നേരിട്ടത്. 

1972 ലെ വിയറ്റ്‌നാം യുദ്ധം ആവുന്നിടത്തോളം പകര്‍ത്തി മടങ്ങാനായി തയ്യാറാകുമ്പോഴായിരുന്നു ഫോട്ടോ ജേര്‍ണലിസ്റ്റായ 'നിക്ക്', വിവസ്ത്രയും ദേഹമാസകലം പോള്ളലുമായി ഓടിവരുന്ന ഒന്‍പതു വയസ്സുകാരിയായ 'ഫാന്‍തി കിം ഫുക്കിനെ' കണ്ടത്. വിയറ്റ്‌നാം യുദ്ധത്തിന്റെ ഗതി തന്നെ മാറ്റി മറിച്ച ഈ ഫോട്ടോഗ്രാഫിന് നിക്കിന് പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചു. പ്രസ്തുത ഫോട്ടോയിലെ ആ പെണ്‍കുട്ടി പിന്നീട് ഡോക്ടറാവുകയും യു.എന്നിന്റെ യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിക്കുകയും ചെയ്തു. 

അദി ഹുദിയ എന്ന നാലുവയസ്സുകാരിയുടെ ഓമനത്വം തുളുമ്പുന്ന മുഖത്ത് വിരിഞ്ഞ നിസ്സഹായത പകര്‍ത്തിയത് സഗീറലി എന്ന തുര്‍ക്കി ഫോട്ടോഗ്രാഫറായിരുന്നു. സിറിയന്‍ കലാപത്തിന്റെ ഭീകതകള്‍ മാത്രം കണ്ടു പരിചയിച്ച കുട്ടി തന്റെ ഫോട്ടോ എടുക്കാന്‍ മുന്നിലേക്ക് നീട്ടിയ കാമറ തോക്കാണെന്ന് കരുതി കൈകള്‍ പൊക്കി അടിയറവ് പറയുന്ന ദയനീയമായ ചിത്രം ലോകം കണ്ടത് ഏറെ വേദനയോടെയായിരുന്നു.

ഒരു ഫോട്ടോഗ്രാഫ് പൂര്‍ണ്ണതയിലെത്തുന്നതിനാവശ്യമായ മിഴിവുകള്‍ എല്ലാം തികഞ്ഞ ചിത്രങ്ങളായിരുന്നു അവയെല്ലാം. ചിത്രങ്ങള്‍ ചരിത്രങ്ങളായി മാറുന്നത് അവ പകര്‍ത്തപ്പെടുന്നതിലെ സത്യ സന്ധത കൊണ്ടും ആ ചിത്രങ്ങളിലെ വിലാപങ്ങള്‍ ലോകത്തിന് മുന്നില്‍ എത്തിക്കപ്പെടുന്നത് കൊണ്ടുമാണ്. ആ ദൗത്യം നിര്‍വ്വഹിക്കുന്ന ചിത്രങ്ങള്‍ ലോകം ഉള്ളിടത്തോളം കാലം നിലനില്‍ക്കുക തന്നെ ചെയ്യും. മണല്‍ത്തരികളുടെ പുരാവൃത്തം പോലെ.

അധികാരത്തിന്റെ കുറുക്കുവഴി തേടി വര്‍ഗ്ഗീയ കലാപങ്ങളുണ്ടാക്കിയപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ കൈകൂപ്പി നിന്ന ഒരു മനുഷ്യന്റെ ചിത്രം ഇന്നും നമ്മോട് പലതും യാചിക്കുന്നുണ്ട്. തീവ്രവാദം അനാഥമാക്കിയ പന്ത്രണ്ട് കാരിയായ ഷര്‍ബത് ഗുല എന്ന അഫ്ഘാന്‍ പെണ്‍കുട്ടിയുടെ തീക്ഷ്ണതയേറിയ നോട്ടം കണ്ട് ലോകം വെന്തെരിഞ്ഞുപോയിട്ടുണ്ട്. ആഭ്യന്തര കലാപം മൂലം പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട ഐലന്‍ കുര്‍ദി എന്ന പെണ്‍കുട്ടിയുടെ ചേതനയറ്റ ശരീരം കണ്ട് നമ്മള്‍ വിതുമ്പിയില്ലേ? വര്‍ഗ്ഗീയ കോമരങ്ങള്‍ ഉറഞ്ഞു തുള്ളിയ രാത്രികളില്‍ കരിഞ്ഞുപോയ ജീവിതങ്ങള്‍ക്ക് മുകളിലൂടെ രഥമുരുട്ടിപ്പോയവരുടെ ചോരയാലുറപ്പിച്ച സിംഹാസനങ്ങളില്‍ നിന്നുമുയരുന്ന ഗര്‍ജ്ജനങ്ങള്‍ ഇപ്പോളും നമ്മുടെ കാതുകളെ അസ്വസ്ഥമാക്കുന്നു. സാമ്രാജ്യത്വത്തിന്റെ പ്രഹരമേറ്റപ്പോള്‍ വിറങ്ങലിച്ചുപോയ രാജ്യങ്ങളില്‍ ചിതറിയോടിയ കുരുന്നുകളുടെ ദയനീയമായ നിലവിളികള്‍ നമ്മള്‍ പലവട്ടം കേട്ടു. അവയെല്ലാം ലോക മനസ്സാക്ഷക്കു മുമ്പില്‍ സമര്‍പ്പിക്കപ്പെട്ട സത്യത്തിന്റെ നിശ്ചല ചിത്രങ്ങളായിരുന്നു. ഭൂമിയുടെ ശപിക്കപ്പെട്ട മുഹൂര്‍ത്തങ്ങള്‍.

നൊമ്പരപ്പാടുകളായി എത്രയോ ചിത്രങ്ങള്‍ ഇനിയുമുണ്ട് നമുക്ക് മുന്നില്‍. കാലം അടയാളപ്പെടുത്തിയ കനല്‍പ്പാടുകള്‍.
ഇന്ദ്രപ്രസ്ഥത്തിന്റെ ആധികാര കേന്ദ്രങ്ങളുടെ നിഴലുകള്‍ അവസാനിക്കുന്നിടത്തായിരുന്നു കലാപം. മതവും ജാതിയും മരണത്തെ തടുക്കാന്‍ എത്തിയില്ല, പകരം മരണകാരണമായി. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 1 വരെ നീണ്ടു നിന്ന ഈ കലാപത്തില്‍ 53 ജീവനുകളാണ് പൊലിഞ്ഞു പോയത്. ഈ അന്‍പത്തി മൂന്നില്‍ ഒരാള്‍ മാത്രമാണ് മുദ്ദാസിര്‍ ഖാന്‍. അദ്ദേഹത്തിന്റെ മൃതദ്ദേഹം നോക്കി വാവിട്ട് കരഞ്ഞ പിഞ്ചു ബാലന്റെ ചിത്രം ഇന്ന് ലോകം പുനര്‍വായിക്കുന്നു. എത്ര വായിച്ചാലും പൂര്‍ണ്ണമാവാത്ത അര്‍ത്ഥതലങ്ങള്‍ ഈ മുഖത്തുണ്ട്. നവയുഗത്തിന്റെ പുരോഗമനം ആവര്‍ത്തിക്കുന്ന ആധുനിക മനുഷ്യ സമൂഹത്തിന് മുന്നില്‍ ഒരു ഫോട്ടോഗ്രാഫ് കൂടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.

മലപ്പുറം, ഒരു വിഹഗവീക്ഷണം

👉 വള്ളുവനാടിന്റെ എഴുത്തുപുരയില്‍  നിന്ന്, മലയാളത്തിന്റെ പുസ്തകപ്പുരയിലേക്കും കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയിലേക്കും എത്തിച്ചേര്‍ന്ന...